2024 ഏപ്രിൽ 19, അന്നാണ് ഭാരതത്തിന്റെ ആഭ്യന്തര മന്ത്രി “അമിത് അനിൽ ചന്ദ്ര ഷാ” എന്ന ‘അമിത് ഷാ’ തന്റെ മണ്ഡലമായ ഗാന്ധിനഗറിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പം കൃത്യം ഉച്ചയ്‌ക്ക് 12.39 ന് സംസ്ഥാന തലസ്ഥാനത്ത് നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം ഒരു മിനി ട്രക്കിന് മുകളിൽ രൂപകൽപ്പന ചെയ്ത ഒരു താൽക്കാലിക രഥത്തിൽ അദ്ദേഹം ജനക്കൂട്ടത്തിലേക്കിറങ്ങി.
ഗാന്ധിനഗർ, അഹമ്മദാബാദ് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഗാന്ധിനഗർ ലോക്‌സഭാ മണ്ഡലത്തിലെ തെരുവുകളിൽ ഷാ എത്തിയ ദിവസം മൂന്ന് റോഡ്‌ഷോകൾ ഉണ്ടായിരുന്നു. ഒടുവിൽ ആ ജനസഞ്ചയം വെജൽപൂരിലെ ഒരു പൊതുയോഗത്തിൽ ഒന്നിച്ചു ചേർന്നു
” 2036 ഒളിമ്പിക്‌സ് ഇന്ത്യയിൽ നടക്കുമെന്ന് മോദി സാഹിബ് ഉറപ്പ് നൽകിയിട്ടുണ്ട്.നിങ്ങൾ , അഹമ്മദാബാദിലെ ജനങ്ങൾ , എന്നോട് പറയൂ, ഇത് ഇന്ത്യയിൽ എവിടെ നടക്കും? അഹമ്മദാബാദിൽ എവിടെ ? ഗാന്ധിനഗർ ലോക്‌സഭാ മണ്ഡലത്തിലാണ് ഇത് നടക്കുക ,” മുന്നിൽ കൂടിരുന്ന പുരുഷാരത്തിന്റെ കീ ജയ് വിളികൾക്കിടയിൽ ഷാ പറഞ്ഞു.
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം ഘട്ടത്തിലാണ് ഗുജറാത്ത് വരിക.. സംസ്ഥാനത്തിന് 26 പാർലമെൻ്റ് സീറ്റുകളുണ്ട്. ഈ ഘട്ടത്തിലെ ഏറ്റവും പ്രാധാന്യമുള്ള മണ്ഡലമാണ് ഗാന്ധിനഗർ. അതിന്റെ കാരണം അമിത് ഷായുടെ സ്ഥാനാർത്ഥിത്വമാണ്. ഗാന്ധിനഗർ നോർത്ത്, കലോൽ, സാനന്ദ്, ഘട്‌ലോഡിയ, വെജൽപൂർ, നാരൻപുര, സബർമതി എന്നിവയുൾപ്പെടെ ഏഴ് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് ഗാന്ധിനഗർ ലോക്‌സഭാ മണ്ഡലം. മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളും ബിജെപിയുടെ കൈവശമാണ്. എംപി അമിത് ഷായാണെങ്കിൽ,ഈ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ ഘട്‌ലോഡിയ നിയമസഭാ സീറ്റിനെ പ്രതിനിധീകരിക്കുന്നത് നിലവിലെ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ആണ് .
“കഴിഞ്ഞ 30 വർഷമായി ഈ മണ്ഡലവുമായി എനിക്ക് ബന്ധമുണ്ട്. എംപിയാകുന്നതിന് മുമ്പ്, ഈ മണ്ഡലത്തിന് കീഴിലുള്ള നിയമസഭാ മണ്ഡലങ്ങളിൽ ഒന്നിൽ നിന്നുള്ള ഒരു എംഎൽഎയായിരുന്നു ഞാൻ. നിങ്ങളുടെ സ്നേഹത്തിന് നന്ദി, ഒരു എളിയബൂത്ത് കാര്യകർത്താവിൽ നിന്ന് ഞാൻ ഒരു പാർലമെൻ്റ് അംഗമായി ഉയർന്നു. ഞാൻ വോട്ട് തേടിയപ്പോഴെല്ലാം ഗാന്ധിനഗറിലെ ജനങ്ങൾ എനിക്ക് അനുഗ്രഹം നൽകി”. കരഘോഷങ്ങൾക്കിടെ അദ്ദേഹം പ്രസംഗം തുടർന്നു. എബിവിപി പ്രവർത്തകനെന്ന നിലയിൽ നരൻപുരയുടെ ചുവരുകളിൽ താമര ചിഹ്നം വരച്ചത് അദ്ദേഹം വെജൽപൂർ റാലിയിൽ അനുസ്മരിച്ചു.
ഗുജറാത്തികളായ മാതാപിതാക്കൾ, ശ്രീമതി കുസുംബെൻ, അനിൽചന്ദ്ര ഷാ എന്നിവരുടെ മകനായി 1964 ഒക്ടോബർ 22 ന് മുംബൈയിലാണ് അമിത് ഷാ ജനിച്ചത്. ജന്മനാടായ മൻസയിൽ (ഗുജറാത്ത്) സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഇതിന് ശേഷം കുടുംബത്തോടൊപ്പം അഹമ്മദാബാദിലേക്ക് പോയി. അദ്ദേഹത്തിന്റെ കുടുംബം രാഷ്‌ട്രീയ സ്വയംസേവക സംഘവുമായി അഭിമുഖ്യമുള്ളവരായിരുന്നു. കോളേജ് പഠനകാലത്ത് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിൽ (എബിവിപി) അദ്ദേഹം അംഗമായി. പിന്നീട് ബിജെപിയിൽ ചേർന്നു. അഹമ്മദാബാദിലെ നാരൻപുര വാർഡിലെ ബൂത്ത് കാര്യകർത്താവായാണ് അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ജീവിതം ആരംഭിച്ചത്. അന്നുമുതൽ ഇന്നുവരെ അദ്ദേഹം തുടർച്ചയായി മുന്നേറുകയും അധികാരത്തിന്റെ കൊടുമുടിയിൽ എത്തുകയും ചെയ്തു.
1991-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഗാന്ധിനഗറിൽ ലാൽ കൃഷ്ണ അദ്വാനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ മാനേജ്‌മെൻ്റ് വൈദഗ്ധ്യത്തെ രാജ്യം ആദ്യമായി ശ്രദ്ധിച്ചത്. ഈ മണ്ഡലത്തിന്റെ ഭാഗമായിരുന്ന സർഖേജ് നിയമസഭാ മണ്ഡലത്തിൽ 1997 ൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് അമിത് ഷാ ആദ്യമായി നിയമസഭയിലെത്തിയത്. ആ തെരഞ്ഞെടുപ്പിൽ 24,689 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. ഇതിനുശേഷം എല്ലാ തെരഞ്ഞെടുപ്പുകളിലും അദ്ദേഹം മുമ്പത്തേക്കാൾ വലിയ വിജയങ്ങൾ നേടി. രണ്ടാം തിരഞ്ഞെടുപ്പിൽ അദ്ദേഹം തന്റെ വിജയമാർജിൻ 1,32,477 ആയി ഉയർത്തി, അത് തന്റെ ആദ്യ വിജയത്തേക്കാൾ അഞ്ചിരട്ടി കൂടുതലായിരുന്നു.
2012 ൽ ആ നിയമസഭാമണ്ഡലം ഇല്ലാതാകുന്നത് വരെ അദ്ദേഹം അവിടെ തുടർന്നു. പിന്നീട് ഗാന്ധി നഗർ പാർലിമെന്റ് മണ്ഢലത്തിന്റെ കീഴിൽത്തന്നെയുള്ള നാരൻപുരയിലെ എം എൽ എ ആയിരുന്നു അദ്ദേഹം. 2002ൽ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായതോടെയാണ് അദ്ദേഹത്തിന്റെ ജീവിതം വഴിതിരിയുന്നത്. പിന്നീട് 2014ൽ ബിജെപി ദേശീയ അധ്യക്ഷനായി. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അമിത് ഷായുടെ നേതൃത്വത്തിലാണ് ബിജെപി മികച്ച വിജയം നേടിയത്. അമിത് ഷാ ദീർഘകാലം പാർട്ടി അധ്യക്ഷനായി തുടർന്നു. 2017 ൽ അമിത് ഷാ രാജ്യസഭയിലെത്തി.
1967-ൽ സ്ഥാപിതമായ ഗാന്ധിനഗർ പാർലമെൻ്റ് മണ്ഡലം മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി, മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനി, തുടങ്ങിയ പ്രമുഖർ പ്രതിനിധാനം ചെയ്തിട്ടുള്ളതാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ (INC) സോംചന്ദ്ഭായ് സോളങ്കി ആയിരുന്നു മണ്ഡലത്തിന്റെ ആദ്യ എംപി. 1977 ലെ ജനത തരംഗത്തിൽ ഈ മണ്ഡലം പുരുഷോത്തം മാവലങ്കർ (അദ്ധ്യ ലോകസഭാ സ്പീക്കർ ജി വി മാവലങ്കരുടെ മകൻ ) പിടിച്ചെടുത്തു. 1989-ൽ ശങ്കർസിങ് വഗേല വഴി ബി.ജെ.പിയ്‌ക്കു പോയ മണ്ഡലം പിന്നീട് മറ്റൊരു പാർട്ടിക്കും കണി കാണാൻ കിട്ടിയിട്ടില്ല.
1996-ൽ അടൽ ബിഹാരി വാജ്‌പേയി ലഖ്‌നൗവിന് പുറമെ ഗാന്ധിനഗറിൽ നിന്ന് ജയിച്ചിരുന്നു, പക്ഷേ അദ്ദേഹം ലഖ്‌നൗ നിലനിർത്താൻ തീരുമാനിച്ചു.പിന്നീട് 1998 മുതൽ 2014 വരെ തുടർച്ചയായ അഞ്ചു തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ മുതിർന്ന നേതാവ് എൽ കെ അദ്വാനി ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു.
2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ,എൽ കെ അദ്വാനി 68.03% വോട്ട് ഷെയറോടെ 773,539 വോട്ടുകൾ നേടി, 483,121 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ INC സ്ഥാനാർത്ഥി കിരിത്ഭായ് ഈശ്വർഭായ് പട്ടേലിനെ(25.55 %) പരാജയപ്പെടുത്തി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 5,57,014 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അമിത് ഷാ വിജയിച്ചത്. അമിത് ഷാ 70.00 % വോട്ട് ഷെയറോടെ 894,624 വോട്ടുകൾ നേടി, 337,610 വോട്ടുകൾ (26.26 %) നേടിയ INC യുടെ ഡോ. സിജെ ചാവ്ദയെ പരാജയപ്പെടുത്തി.
2019 ൽ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയ സിജെ ചാവ്ദ ഇപ്പോൾ ബിജെപിയിൽ ചേർന്നു. മുൻകാലങ്ങളിൽ, നടൻ രാജേഷ് ഖന്ന (1996 ഉപതിരഞ്ഞെടുപ്പ്), മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ ടിഎൻ ശേഷൻ (1999) എന്നിവരെ നിർത്തി ഈ കാവി കോട്ട തകർക്കാൻ കോൺഗ്രസ് നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു.അമിത് ഷായ്‌ക്കെതിരെ സ്ഥാനാർത്ഥി നിർണയത്തിൽ പോലും ആളെക്കിട്ടാതെ വന്ന കോൺഗ്രസ്ഒടുവിൽ 62 കാരനായ ആർക്കിറ്റെക്റ്റ് സൊണാൽ പട്ടേലിനെ സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്തു.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ രണ്ടാം തവണയും ബിജെപി സർക്കാർ രൂപീകരിച്ചപ്പോൾ അമിത് ഷായെ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയാക്കി.
രാഷ്‌ട്രീയ ചാണക്യൻ എന്ന ഇമേജിനപ്പുറം ആഭ്യന്തര മന്ത്രി എന്ന നിലയിൽ ആരും ചിന്തിക്കുക പോലും ചെയ്യാത്ത കടുത്ത, അഭൂതപൂർവമായ തീരുമാനങ്ങൾ എടുത്തയാളാണ് അമിത് ഷാ.ആർട്ടിക്കിൾ 370 നീക്കം ചെയ്തതുൾപ്പെടെ ദേശീയതാൽപ്പര്യം മുൻനിർത്തി അദ്ദേഹം നടപ്പിലാക്കിയ ആ തീരുമാനങ്ങൾ ചരിത്രം സൃഷ്ടിച്ചു. ഭാരതത്തിന്റെ ആഭ്യന്തര മന്ത്രി എന്ന നിലയിൽ തിരക്കേറിയ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരിക്കുമ്പോഴും മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്ന ഒരു എംപിയാണ് അമിത്ഷാ. സജീവ സാന്നിധ്യവും ഇടപെടലുകളും ഗാന്ധിനഗറിൽ എന്നും ഓളമുണ്ടാക്കുന്നുണ്ട്. ഷാ തന്റെ നിയോജക മണ്ഡലത്തിൽ വന്ന് ഒരു പരിപാടി ഉദ്ഘാടനം ചെയ്യാത്തതോ ഏതെങ്കിലും പദ്ധതിക്ക് തറക്കല്ലിടുകയോ ചെയ്യാത്ത ഏതെങ്കിലും മാസമില്ല എന്നാണ് ദേശീയ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എല്ലാ ഉത്സവങ്ങൾക്കും അദ്ദേഹം ഗാന്ധി നഗറിൽ എത്തുമത്രേ.
വോട്ടർമാരുടെ ഘടന നോക്കിയാൽ നഗരങ്ങളിലെ പ്രൊഫഷണലുകളും സർക്കാർ ജീവനക്കാരും മുതൽ കൃഷീവലന്മാരായ ഗ്രാമീണ ജനത വരെ വൈവിധ്യമാർന്ന ജനസമൂഹമാണ് ഗാന്ധിനഗറിലുള്ളത്. സബർമതി ആശ്രമം, അക്ഷർധാം ക്ഷേത്രം എന്നിവ ഇവിടെയാണുള്ളത്.15 വർഷമായി ഷാ പ്രതിനിധീകരിച്ചിരുന്ന പഴയ സർഖേജ് അസംബ്ലി സീറ്റിന്റെ ഭാഗമായിരുന്ന രാജ്യത്തെ ഏറ്റവും വലിയ മുസ്ലീം കേന്ദ്രീകൃത ഇടങ്ങളിൽ ഒന്നായ ജുഹാപുര ഈ നിയോജക മണ്ഡലത്തിലാണ് വരുന്നത്. 1973-ൽ വെള്ളപ്പൊക്കത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്കായി വികസിപ്പിച്ച ഈ പ്രദേശം, അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി സ്ഥാപിച്ചതാണ്.
രണ്ട് ദശലക്ഷത്തിലധികം വോട്ടർമാരുള്ള ഈ ലോക്‌സഭാ മണ്ഡലത്തിൽ, തന്റെ ടീം ഒരിക്കലെങ്കിലും എല്ലാ വീടുകളിലും സന്ദർശനം നടത്തിയിട്ടുണ്ടെന്ന് അമിത് ഷാ ഉറപ്പിക്കുന്നു. സൂക്ഷ്മമായ ശ്രദ്ധയും അർപ്പണബോധമുള്ള ആയിരക്കണക്കിന് കാര്യകർത്താക്കളുടെ സാന്നിധ്യവും, ആപ്‌ദോ മനസിന് (നമ്മുടെ മനുഷ്യൻ/ ഗുജറാത്തി) പ്രധാനമന്ത്രിയായി വോട്ട് ചെയ്യുക എന്ന ആശയത്തിന്റെ ആകർഷണവും കൂടിച്ചേർന്ന ഷായുടെ ആത്മവിശ്വാസത്തിൽ എതിരാളികൾ പതറുന്നു. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് ഒരു ദിവസം മാത്രമാണ് അദ്ദേഹം റോഡ് ഷോകളും റാലികളും നടത്തിയത് എന്നത് ഇന്ത്യയിൽ മറ്റൊരു സ്ഥാനാർത്ഥിക്കും കഴിയാത്ത വിജയമാണ്.
വാസ്‌തവത്തിൽ, ബിജെപിയുടെ വികസന രാഷ്‌ട്രീയത്തിന്റെ ഒരു മാതൃകയായി ഗാന്ധിനഗർ മണ്ഡലത്തെ കാണണം. ഗാന്ധിനഗർ ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ നാലെണ്ണം-നാരൺപുര, വെജൽപൂർ, ഘട്‌ലോഡിയ, സബർമതി എന്നിവ നഗരപ്രദേശങ്ങളും അഹമ്മദാബാദ് ജില്ലയുടെ കീഴിലുമാണ്. ബാക്കിയുള്ള ഗാന്ധിനഗർ നോർത്ത്, കലോൽ, സാനന്ദ്-എന്നീ മൂന്നെണ്ണം ഗ്രാമങ്ങൾ കൂടിയുള്ളവയാണ്. എന്നാലും ഈ പ്രദേശവും അതിവേഗം നഗരവൽക്കരിക്കപ്പെടുന്നു. ഇന്ത്യയിലെ ആദ്യത്തെയും ഏക അന്താരാഷ്‌ട്ര സാമ്പത്തിക സേവന കേന്ദ്രമായ ഗിഫ്റ്റ് സിറ്റി, ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന മൊട്ടേരയിലെ സർദാർ വല്ലഭായ് പട്ടേൽ സ്‌പോർട്‌സ് എൻക്ലേവ് എന്നിങ്ങിനെ മോദിയുടെ രണ്ട് പെറ്റ് പ്രോജക്ടുകൾ ഇവിടെയാണുള്ളത്. ഗാന്ധിനഗറിൽ 2036 സമ്മർ ഒളിമ്പിക്‌സ് സംഘടിപ്പിക്കുന്നത് ‘മോദി കി ഗ്യാരൻ്റി’ ആണെന്ന് ഷാ വെജൽപൂരിൽ നടത്തിയ പ്രസംഗത്തിൽ പ്രഖ്യാപിച്ചു കഴിഞ്ഞു. ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ജർമ്മനി, ഇറ്റലി, കാനഡ, ചൈന, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യ മത്സരിക്കുമ്പോഴാണ് ഈ പ്രഖ്യാപനം എന്നതിൽ തന്നെ ആത്മവിശ്വാസം സ്ഫുരിക്കുന്നുണ്ട്.
1.08 ലക്ഷം കോടി രൂപ ചെലവ് കണക്കാക്കുന്ന മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ (എംഎഎച്ച്എസ്ആർ) പദ്ധതി പൂർത്തിയാകുമ്പോൾ ഈ രണ്ട് ടെർമിനൽ ഹബ്ബുകൾക്കിടയിലുള്ള റെയിൽ യാത്രാ സമയം നിലവിലെ 5-7 മണിക്കൂറിൽ നിന്ന് വെറും രണ്ട് മണിക്കൂറായി കുറയ്‌ക്കും. 1200 കോടി രൂപയുടെ സബർമതി ആശ്രമ വികസന പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി മോദി അടുത്തിടെ നിർവഹിച്ചു. ഇത് ഈ പ്രദേശത്തേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിപ്പിക്കും
ഇവിടുത്തെ സാനന്ദ് ഒരു ഓട്ടോമൊബൈൽ, അർദ്ധചാലക, ബഹിരാകാശ നിർമ്മാണ കേന്ദ്രമായി വികസിപ്പിക്കുകയാണ്. 2025-ഓടെ 22,500 കോടി രൂപയുടെ നിക്ഷേപത്തോടെ യുഎസ് ചിപ്പ് മേക്കർ മൈക്രോൺ ടെക്‌നോളജി ഇന്ത്യയിലെ കന്നി നിർമ്മാണ സൗകര്യവുമായി വരുന്നു. ഇതിലൂടെ 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇതൊക്കെ കൊണ്ടാണ് ഗാന്ധിനഗറിൽ മാത്രമല്ല, രാജ്യത്ത് എവിടെയും ജോലിക്ക് ക്ഷാമമില്ലെന്ന് ഷാ തറപ്പിച്ചുപറയുന്നത്. “സർക്കാർ ഒന്നിലധികം ഐടിഐകൾ (വ്യാവസായിക പരിശീലന സ്ഥാപനങ്ങൾ) സ്ഥാപിച്ചു. പ്രാദേശിക യുവാക്കളെ വ്യവസായ-വൈദഗ്ധ്യം കൊണ്ട് സജ്ജരാക്കുന്നതിനായി സാനന്ദിൽ ഒരു മിനി ഐടിഐ വന്നിട്ടുണ്ട്. ജോലി ചെയ്യാൻ തയ്യാറുള്ളവർക്ക് ധാരാളം തൊഴിലവസരങ്ങളുണ്ട്, ” ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞു.
അസാധ്യമായ പലതും അമിത് ഷാ സാധ്യമാക്കിയിട്ടുണ്ട്. യഥാർത്ഥത്തിൽ അമിത് ഷായുടെ ആവനാഴിയിൽ നിരവധി രാഷ്‌ട്രീയ ആയുധങ്ങളുണ്ട്. എന്നാൽ അദ്ദേഹം ഒരു മന്ത്രത്തിന് പ്രത്യേകം പ്രാധാന്യം നൽകുന്നു. അത് അദ്ദേഹം എപ്പോഴും തന്റെ പ്രവർത്തകരെ ഓർമ്മിപ്പിക്കുന്നു. ഈ മന്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഗുജറാത്തിൽ മാത്രമല്ല കേന്ദ്രത്തിലും ബിജെപിയെ അധികാരത്തിലെത്തിച്ചത്. അദ്ദേഹം പറയുന്നു- ‘ബൂത്തിൽ ജയിച്ചവൻ തിരഞ്ഞെടുപ്പിൽ വിജയിച്ചു’. ബൂത്ത് ഇൻചാർജ് മുതൽ പന്ന പ്രമുഖ് വരെ ഷാ പയറ്റിയത് എതിരാളികൾക്ക് ഇതുവരെ മറികടക്കാൻ കഴിയാത്ത തന്ത്രങ്ങളാണ്.
“നിങ്ങളുടെ മണ്ഡലത്തിൽ ഒരു ദിവസം മാത്രമാണ് നിങ്ങൾ പ്രചാരണം നടത്തിയത്. ഒരു മത്സരാർത്ഥി എന്ന നിലയിൽ ഇത് നിങ്ങൾക്ക് എങ്ങനെ കവച്ചു വെക്കാൻ കഴിയും .?” എന്ന് ചോദിച്ച ഒരു ദേശീയ മാധ്യമത്തിന്റെ പ്രതിനിധിയോട്
അമിത് ഷായുടെ മറുപടി ഇതായിരുന്നു.
“ഞാൻ ഇവിടെയാണ് വളർന്നത്, ഇതാണ് എന്റെ വീട്, ഇതാണ് എന്റെ ആളുകൾ. 20 വർഷമായി ഞാൻ ഇവിടെ എംഎൽഎയാണ്. ഇവിടെ ഞാൻ താമര ചിഹ്നം വരയ്‌ക്കുകയും ചുവരുകളിൽ പോസ്റ്ററുകൾ ഒട്ടിക്കുകയും ചെയ്തു. മോദിജിയുടെ സന്ദേശം നൽകാൻ, അദ്ദേഹത്തിന്റെ കരങ്ങൾ ശക്തിപ്പെടുത്താൻ മാത്രമാണ് ഞാനിവിടെയുള്ളത്. ഞങ്ങളുടെ ഡബിൾ എഞ്ചിൻ നേതൃത്വവും പന്ന കമ്മറ്റിയും ( വോട്ടർപട്ടികയിലെ ഒരു പേജിനാണ് പന്ന എന്ന് പറയുന്നത്, അതിന്റെ ചുമതല ഒന്നോ അതിലധികമോ പ്രവർത്തകർക്ക് നൽകുന്നു) പോളിംഗ് ദിവസം രാവിലെ 10.30 ഓടെ എല്ലാ വോട്ടർമാരും വോട്ട് രേഖപ്പെടുത്തുമെന്ന് ഉറപ്പാക്കും.”
എഴുതിയത്
രഞ്ജിത് ജി കാഞ്ഞിരത്തിൽ