ന്യൂഡൽഹി: വിസിമാരുടെ നിയമനം സംബന്ധിച്ച് രാഹുൽ ഗാന്ധി നടത്തിയ ആരോപണത്തിൽ നടപടി ആവശ്യപ്പെട്ട് തുറന്ന കത്തയച്ച് വിവിധ സർവകലാശാലകളിലെ വിസിമാരും അക്കാദമിക് വിദഗ്ധരും. നിലവിൽ സർവീസിലുള്ളവരും, മുൻ വൈസ് ചാൻസലർമാരും ഉൾപ്പെടെ 181 പേരാണ് രാഹുലിനെതിരെ കൃത്യമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരിക്കുന്നത്.
സർവകലാശാല മേധാവിമാരുടെ നിയമന നടപടികളുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ച്, വിസിയുടെ ഓഫീസിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്നാണ് ഇവർ കത്തിൽ പറയുന്നത്. വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് രാഹുൽ പ്രചരിപ്പിക്കുന്നതെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. കത്തെഴുതിയവർ ചേർന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഓൺലൈൻ നിവേദനം നൽകാനും തീരുമാനിച്ചിട്ടുണ്ട്.
ഡൽഹി യൂണിവേഴ്‌സിറ്റി, ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി, ഡൽഹി എംഎസ് യൂണിവേഴ്സിറ്റി, ബറോഡ, സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ഹരിയാന, മഹേന്ദ്രഗഡ്, നോർത്ത് ഈസ്റ്റ് ഹിൽ യൂണിവേഴ്സിറ്റി, ഷില്ലോങ്, ഇന്ത്യൻ യൂണിവേഴ്സിറ്റി അസോസിയേഷൻ പ്രസിഡന്റ്, ചെയർപേഴ്സൺ, എഐസിടിഇ, യുജിസി മുൻ ചെയർപേഴ്‌സൺ, എൻസിഇആർടി ഡയറക്ടർ തുടങ്ങീ പ്രമുഖ സ്ഥാപനങ്ങളിലേത് ഉൾപ്പെടെയുള്ള വിസിമാർ രാഹുലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. വിസിമാരെ നിയമിക്കുന്നത് വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലല്ലെന്നും, രാഷ്‌ട്രീയ ബന്ധം വച്ചാണെന്നും രാഹുൽ പറഞ്ഞിരുന്നു.
എന്നാൽ രാഷ്‌ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ രാഹുൽ ഉന്നയിക്കുന്നതെന്നും, തങ്ങൾക്കെതിരെ ഉന്നയിച്ച വാദങ്ങൾ പൂർണമായും തെറ്റാണെന്നും കത്തിൽ പറയുന്നു. വസ്തുതകളെ വിവേചനത്തോടെ തിരിച്ചറിയണം. മികച്ച വിദ്യാഭ്യാസ അന്തരീക്ഷം ഒരുക്കണമെങ്കിൽ വിവേകത്തോടെയുള്ള സംഭാഷണങ്ങളെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്. രാഹുൽ നടത്തിയത് അങ്ങേയറ്റം നിരുത്തരവാദപരമായ നീക്കമാണെന്ന് ചൂണ്ടിക്കാട്ടിയ വിസിമാർ, രാഹുലിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.