കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാമെന്ന മുന്നറിയിപ്പുമായി യുകെയിലെ പെസ്റ്റ് കൺട്രോൾ വിദഗ്ധർ . കടൽകാക്കകളുടെ വിസർജ്യമാണ് ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് യുകെയിൽ ജീവിക്കുന്നവർ സ്വയരക്ഷക്കായി പ്രത്യേക ജാഗ്രത പാലിക്കണമെന്നും പെസ്റ്റ് കൺട്രോൾ വിദഗ്ധർ പറയുന്നു.
കടൽകാക്കകളുടെ വിസർജ്യത്തിൽ ഇ കോളി, സാൽമോണെല്ല എന്നീ ബാക്ടീരിയകളുണ്ട്. ശ്വസനത്തിലൂടെയോ അല്ലാതെയോ ഇവ ഉള്ളിൽ എത്തുന്നത് കുടലിൽ മാരകമായ അണുബാധയ്‌ക്ക് കാരണമാകും. വിസർജ്യങ്ങൾ ഉണങ്ങിയ അവസ്ഥയിൽ പോലും അവയുടെ സമീപത്തുനിന്ന് ശ്വസിക്കുന്നത് ബാക്ടീരിയ ഉള്ളിലെത്താൻ വഴിയൊരുക്കുന്നുണ്ട്.
വരും ആഴ്ചകളിൽ കടൽകാക്കകൾ രാജ്യത്തുടനീളം കാണുമെന്നും പെസ്റ്റ് കൺട്രോൾ വിദഗ്ധർ പറയുന്നു . വിസർജ്യത്തിൽ സ്പർശിക്കുകയോ അതിന് സമീപത്തേക്ക് എത്തുകയോ ചെയ്യാനുള്ള സാഹചര്യം പരമാവധി ഒഴിവാക്കണം. ഇതിനു പുറമേ കടൽകാക്കകൾ കൂടുതൽ ആക്രമണകാരികളാകുന്ന സമയം കൂടിയാണ് ഇത്.
വിസർജ്യത്തിൽ നിന്നുള്ള അണുബാധയേറ്റാൽ അതിന് കൃത്യമായി ചികിത്സ ലഭ്യമല്ല എന്നതും ഭീഷണി ഉയർത്തുന്നു. 1993 ൽ ന്യൂയോർക്കിൽ നൂറുകണക്കിന് ആളുകൾക്ക് അജ്ഞാത രോഗം പിടിപെട്ടിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനകളിൽ കടൽകാക്കളുടെ വിസർജ്യമാണ് രോഗം പടർന്നു പിടിക്കാനുള്ള കാരണമെന്ന നിഗമനത്തിൽ എത്തിച്ചേരുകയും ചെയ്തു.