ഗാന്ധിനഗർ: സ്കൂളുകൾ തകർക്കുമെന്ന ഭീഷണി സന്ദേശത്തെ തുടർന്ന് നിരീക്ഷണം ശക്തമാക്കി ഗുജറാത്ത് പൊലീസ്. രാവിലെയാണ് അഹമ്മദബാദിലെ സ്കൂളുകൾക്ക് ഇമെയിൽ വഴി ഭീഷണി ലഭിച്ചത്. തുടർന്ന് ബോംബ് സ്‌ക്വാഡ് നഗരത്തിലെ വിവിധ സ്‌കൂളുകളിൽ പരിശോധ നടത്തി.
ഗുരുകുലത്തിലെ ഏഷ്യ സ്കൂൾ, തൽതേജിലെ ആനന്ദ് നികേതൻ, ഡിപിഎസ് ബോപാൽ, മേംനഗറിലെ എച്ച്ബികെ സ്കൂൾ, തൽതേജിലെ സെബാർ സ്കൂൾ, എസ്ജി റോഡിലെ കോസ്മോസ് കാസിൽ ഇൻ്റർനാഷണൽ സ്കൂൾ, ചന്ദ്ഖേഡയിലെയും ഷാഹിബാഗ് കൻ്റോൺമെൻ്റിലെയും രണ്ട് കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള സ്കൂളുകൾക്കാണ് സന്ദേശം ലഭിച്ചത്. വേനലവധിയായതിനാൽ ഗുജറാത്തിലെ സ്‌കൂളുകൾ അടഞ്ഞ് കിടക്കുകയാണ്.
റഷ്യൻ സെർവറിൽ നിന്ന് അയച്ച ഇമെയിലിൽ അറബി വാക്കുകളും ഉൾപ്പെടുന്നുണ്ട്. ഇമെയിലിന്റെ ആധികാരികത പരിശോധിച്ചുവരികയാണെന്ന് പൊലീസ് കമ്മീഷണർ അറിയിച്ചു. തൗഹീദ് വാരിയർ എന്നയാളാണ് മെയിൽ അയച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. മെയ് 7ന് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനം കനത്ത സുരക്ഷാ വലയത്തിലാണ്.
കഴിഞ്ഞയാഴ്ച സമാനരീതിയിൽ ഡൽഹിയിലെ 150-ലധികം സ്‌കൂളുകൾക്കും ഇമെയിലുകൾ ലഭിച്ചിരുന്നു. വ്യാജ സന്ദേശം അയയ്‌ക്കാൻ ഉപയോഗിച്ച ഐപി വിലാസം റഷ്യയിൽ നിന്നുള്ളതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു.