മുംബൈ: ബിഗ്ബുൾ രാകേഷ് ജുൻജുൻവാലയുടെ ഭാര്യയ്‌ക്ക് ഓഹരി വിപണിയിൽ 800 കോടി രൂപയുടെ നഷ്ടം. ടൈറ്റൻ കമ്പനിയുടെ ഓഹരികളിൽ വന്ന ഇടിവാണ് നഷ്ടത്തിൽ കലാശിച്ചത്. രാകേഷ് ജുൻജുൻവാലയുടെ ഭാര്യ എന്നതിലുപരി രാജ്യത്തെ പ്രമുഖ നിക്ഷേപക കൂടിയാണ് രേഖ ജുൻജുൻവാല.
2024 മാർച്ച് 31 വരെ കമ്പനിയിൽ 5.35% ഓഹരി വിഹിതം രേഖ ജുൻജുൻവാലയ്‌ക്ക് ഉണ്ടായതാണ് റിപ്പോർട്ട്. വെള്ളിയാഴ്ചത്തെ ക്ലോസിംഗിൽ അവരുടെ വിഹിതം 16,792 കോടി രൂപയായിരുന്നു . ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട് പ്രകാരം ഇടിവിന് ശേഷം രേഖയുടെ ടൈറ്റൻ ഓഹരിയുടെ മൂല്യം ഏകദേശം 15,986 കോടി രൂപയായി കുറഞ്ഞു .
രാജ്യത്തെ പ്രമുഖ ഓഹരി നിക്ഷേപകനായിരുന്ന രാകേഷ് ജുൻജുൻവാല ‘ഇന്ത്യൻ വാറൻ ബഫറ്റ്’ എന്നാണ് അറിയപ്പെട്ടിരുന്നത്. 2022 ൽ 62-ാം വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്. രാജ്യത്തെ സമ്പന്നന്മാരിൽ മുപ്പത്തിയാറാമത്തെ സ്ഥാനമാണ് ജുൻജുൻവാലയ്‌ക്കുണ്ടായിരുന്നത്. സ്വപ്ന പദ്ധതിയായ ആകാശ എയർലൈൻസ് സർവീസ് ആരംഭിച്ച് ഒരാഴ്‌ച്ച കഴിഞ്ഞപ്പോളാണ് രാകേഷ് ജുൻജുൻവാല അന്തരിച്ചത്. രേഖ ജുൻജുൻവാലയുടെ ഏകദേശ ആസ്തി 47,650 കോടി രൂപയാണ്.