തിരുനെൽവേലി : കോൺഗ്രസ് തിരുനെൽവേലി ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് കെപികെ ജയകുമാർ ധനസിങ്ങിന്റെ (60) കത്തിക്കരിഞ്ഞ മൃതദേഹം ശനിയാഴ്ച കണ്ടെത്തി. തിരുനെൽവേലി ജില്ലയിലെ തിസയൻവിളയ്‌ക്കടുത്തുള്ള കാരൈസൂത്രപുതൂരിലെ സ്വന്തം കൃഷിയിടത്തിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഏപ്രിൽ 30ന് ജയകുമാർ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകിയിരുന്നു. നാങ്കുനേരി കോൺഗ്രസ് എംഎൽഎ റൂബി മനോകരൻ, കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ തങ്കബാലു എന്നിവരുടെ പേരുകൾ പരാതി കത്തിൽ പരാമർശിച്ചിട്ടുണ്ട്. സാമ്പത്തിക തർക്കത്തെ തുടർന്ന് എട്ട് പേർ തന്നെ ഭീഷണിപ്പെടുത്തിയെന്നും വീടിന് സമീപം അപരിചിതരുടെ സംശയാസ്പദമായ നീക്കം കണ്ടെന്നും ആരോപിച്ച് ജയകുമാർ ഏപ്രിൽ 30ന് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന് കത്തെഴുതിയിരുന്നു.
വ്യാഴാഴ്‌ച [മെയ് 2] ജയകുമാർ തന്റെ സഹായികളിലൊരാളുമായി ബന്ധപ്പെടുകയും വീട്ടിലെ മേശയിൽ സൂക്ഷിച്ചിരുന്ന കത്തിന്റെ ഏതാനും പകർപ്പുകൾ എടുക്കാൻ ആവശ്യപ്പെടുകയും ചെയ്‌തതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. സഹായി വെള്ളിയാഴ്ച [മെയ് 3] കത്ത് വായിക്കുകയും അതിലെ വിവരങ്ങൾ കുടുംബാംഗങ്ങളെ അറിയിക്കുകയും ചെയ്തു. തുടർന്ന് ജയകുമാറിന്റെ മകൻ കറുത്തയ്യ ജെഫ്രിൻ പോലീസിൽ പരാതി നൽകി.
ജില്ലാ കോൺഗ്രസ് പ്രസിഡന്റിന്റെ കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയസംഭവം; പോലീസിനും സർക്കാരിനുമെതിരെ കെ അണ്ണാമലൈ; പ്രതിഷേധം ഏറ്റെടുത്ത് വിവിധ നേതാക്കൾ……
മരണം അന്വേഷിക്കാൻ അഞ്ച് പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായി തിരുനെൽവേലി പോലീസ് സൂപ്രണ്ട് എൻ.സിലംബരശൻ പറഞ്ഞു.
ശനിയാഴ്ചയാണ് കോൺഗ്രസ് നേതാവിന്റെ വീടിനോട് ചേർന്നുള്ള 10 ഏക്കർ കൃഷിയിടത്തിൽ നിന്ന് പൂർണമായി കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ജയകുമാറിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുനെൽവേലി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഒരു തൊഴിലാളിയാണ് ജയകുമാറിന്റെ മൃതദേഹം കൃഷിയിടത്തിലെ മാലിന്യങ്ങൾ തള്ളുന്ന ഭാഗത്ത് കണ്ടെത്തിയത്. കൈകാലുകൾ വൈദ്യുതി കേബിൾ കൊണ്ട് ബന്ധിച്ചതിനാൽ ജയകുമാറിനെ കൊലപ്പെടുത്തി കത്തിച്ചതാകാമെന്നാണ് സംശയിക്കുന്നത്.