കോഴിക്കോട്: പ്ലസ്ടു അറബിക് പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണ്ണയ ക്യാമ്പിൽ ക്രമക്കേട് നടന്നതായി ആരോപണം. വാല്യൂവേഷൻ ക്യാമ്പിൽ പേരുണ്ടായിട്ടും ഹാജരാകാത്ത ചില അദ്ധ്യാപകര്‍ പ്രതിഫലം വാങ്ങിയതായാണ് ആരോപണം ഉയരുന്നത്. ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ക്യാമ്പിനെതിരെയാണ് പരാതി.
ചട്ടപ്രകാരം മൂല്യനിര്‍ണയത്തിന് എത്തുന്ന അദ്ധ്യാപകർക്ക് രാവിലെയും ഉച്ചയ്‌ക്കുമായി 15 വീതം പേപ്പറുകളാണ് നൽകുക. ക്യാമ്പിന് ഹാജരാകാത്തവരുടെ പേപ്പറുകള്‍ ക്യാമ്പിലുള്ളവര്‍ മറ്റുള്ളവർ പങ്കിട്ടെടുത്ത് മൂല്യനിര്‍ണയം നടത്തി അദ്ധ്യാപകരെ സഹായിച്ചതായും സംശയമുണ്ട്. അദ്ധ്യാപകര്‍ തമ്മിലുള്ള ഒത്തുകളിയാണ് നീക്കത്തിനു പിന്നില്‍. മൂല്യനിര്‍ണയത്തിന്റെ സുതാര്യത തകർക്കുന്നതാണ് ഇത്തരം നീക്കമെന്നാണ് അദ്ധ്യാപക സംഘടനകള്‍ തന്നെ പറയുന്നത്.
ക്രമക്കേട് സംബന്ധിച്ച് ദേശീയ അദ്ധ്യാപക പരിഷത്ത് പരാതി നൽകിയിട്ടുണ്ട്. പരാതിയില്‍ അന്വേഷണം നടക്കുകയാണെന്ന് ഹയര്‍ സെക്കന്‍ഡറി പരീക്ഷാവിഭാഗം ജോയിന്റ് ഡയറക്ടര്‍ വിവേകാനന്ദന്‍ അറിയിച്ചു. സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ മൂല്യനിര്‍ണയ ഹാളില്‍ സിസിടിവി കാമറ സ്ഥാപിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ദേശീയ അദ്ധ്യാപക പരിഷത്ത് ആവശ്യപ്പെട്ടു.