ന്യൂഡൽഹി: ഓവർസീസ് കോൺഗ്രസ് അദ്ധ്യക്ഷൻ സാം പിത്രോദയുടെ വംശീയ പരാമർശത്തെ അപലപിച്ച് ബിജെപി നേതാക്കൾ. രാജ്യത്തിന്റെ വൈവിധ്യങ്ങളെ മുറിപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ പരാമർശമെന്ന് നേതാക്കൾ വിമർശിച്ചു.
സാം പിത്രോദയുടെ വംശീയ പരാമർശങ്ങൾ ലജ്ജാകരമാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. ഇന്ത്യയെ ഭിന്നിപ്പിക്കാനും വേവ്വേറെയായി കാണാനും രാഹുലിനെ പഠിപ്പിച്ചത് അദ്ദേഹത്തിന്റെ ഗുരുവും മാർഗദർശിയുമായ സാം പിത്രദോയാണെന്നും അദ്ദേഹം വിമർശിച്ചു.
വൈവിധ്യങ്ങളുടെ രാജ്യമാണ് ഇന്ത്യയെന്നാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നൽകിയ മറുപടി. താനൊരു വടക്കുകിഴക്കൻ ഇന്ത്യക്കാരനാണെന്നും, വ്യത്യസ്തരാണെങ്കിലും എല്ലാവരും ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെന്ന രാജ്യത്തെ കുറിച്ച് അൽപമെങ്കിലും അറിഞ്ഞ് സംസാരിക്കാൻ ശ്രമിക്കൂവെന്നും അദ്ദേഹം പരിഹസിച്ചു.
രാഹുലിന്റെ ചിന്തകളും വാക്കുകളുമാണ് സാം പിത്രോദയുടെ പരാമർശത്തിലൂടെ പുറത്തുവന്നതെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനാവല്ല പറഞ്ഞു. രാഹുലും കൂട്ടരും ഭിന്നിപ്പിച്ച് ഭരിക്കാനാണ് താത്പര്യപ്പെടുന്നത്. ആദ്യം ജാതിയുടെയും ഭാഷയുടെയും പേരിലായിരുന്നുവെങ്കിൽ ഇപ്പോൾ ഇന്ത്യക്കാരെ തന്നെ ഭിന്നിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ 140 കോടി ജനങ്ങളെയാണ് സാം പിത്രോദ അധിക്ഷേപിച്ചത്.
പടിഞ്ഞാറുള്ളവർ അറബികളെപ്പോലെയും വടക്കുള്ളവർ യൂറോപ്യൻമാരെ പോലെയും ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെ പോലെയും വടക്കുകിഴക്കുള്ളവർ ചൈനക്കാരെ പോലെയാണെന്നുമായിരുന്നു പിത്രോദയുടെ വംശീയ പരാമർശം. ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് പിത്രോദ ഇത്തരത്തിൽ സംസാരിച്ചത്. പരാർമശം വിവാദമായതോടെ ചുമതലയിൽ നിന്നും സ്ഥാനമൊഴിയുകയാണെന്ന് പിത്രോദ അറിയിച്ചു.