ഇലക്ട്രോണിക് ഉപകരണങ്ങളിലെ അവിഭാജ്യ ഘടകമായ മൈക്രോ കൺട്രോളർ ചിപ്പ് നിർമ്മിച്ച് നേട്ടം സ്വന്തമാക്കി ഇന്ത്യ. മദ്രാസ് ഐഐടിയുടെ ഇൻക്യുബേഷൻ സെല്ലിന്റെയും പ്രവർത്തക് ടെസ്നോളജീസ് ഫൗണ്ടേഷന്റെയും സഹായത്തോടെ പ്രവർത്തിക്കുന്ന ‘മൈൻഡ്‌ഗ്രോവ്’ എന്ന സ്റ്റാർട്ടപ്പാണ് ‘സെക്യൂർ ഐഒടി’ (Secure IoT) എന്ന് പേരിട്ട മെെക്രോ കൺട്രോളർ ചിപ്പ് നിർമ്മിച്ചത്.
ചെറു കമ്പ്യൂട്ടറിന്റെ പ്രവർത്തനത്തിന് ആവശ്യമായ വിവിധ ഇലക്ട്രോണിക് ഘടകങ്ങളെ ഒരൊറ്റ ചിപ്പിലേക്ക് സംയോജിപ്പിക്കുകയാണ് മൈക്രോ കൺട്രോളർ ചെയ്യുന്നത്. സ്വയം നിയന്ത്രണ സംവിധാനമുള്ള ഉപകരണങ്ങൾ ഇതിന്റെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. ഉയർന്ന കാര്യക്ഷമതയും ചെലവ് കുറവും ഉപകരണങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും വില കുറയ്‌ക്കാനും പുതിയ ചിപ്പ് സഹായിക്കുമെന്നാണ് വിലയിരുത്തൽ.
സമാനമായ മറ്റ് ചിപ്പുകളെ അപേക്ഷിച്ച് 30 ശതമാനം കുറഞ്ഞ ചെലവി സെക്യൂർ ഐഒടി നിർമ്മിക്കാം. 700 മെഗാഹെർട്സിലാണ് ഇവ പ്രവർത്തിക്കുക. ഇന്ത്യയുടെ മികച്ച ഹൈ-പെർഫോമൻസ് മൈക്രോ കൺട്രോളർ ചിപ്പായി വിപണിയിൽ ഉയർന്നുവരുന്നുമെന്ന് മൈൻഡ്‌ഗ്രോവ് ടെക്‌നോളജീസിന്റെ സിഇഒ ശശ്വത് ടിആർ പറഞ്ഞു.
ഇന്ത്യയിൽ മാറ്റി സ്ഥാപിക്കാൻ സാധിക്കുന്ന ചിപ്പുകളുടെ സാധ്യതയെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. സ്മാർട്ട് വാച്ച് പോലുള്ള ധരിക്കാവുന്ന ഇലക്ടോണിക് ഉപകരണങ്ങൾ, സ്മാർട്ട് ലോക്കുകൾ, ഫാൻ, സ്പീക്കർ തുടങ്ങിയ കണക്ട് ചെയ്ത് ഉപയോഗിക്കുന്ന സ്മാർട്ട് ഉപകരണങ്ങൾ, കണക്ടറ്റ് ചെയ്ത് ഉപയോഗിക്കുന്ന വെള്ളം, വൈദ്യുതി എന്നിവയിലുമൊക്കെ ഈ ചിപ്പ് ഉപയോഗിക്കാവുന്നതാണ്. ഇതിന് പുറമേ ഇവി ബാറ്ററി മാനേജ്മെന്റ് സിസ്റ്റത്തിലും ഇവ പ്രവർത്തിക്കുമെന്നതിനാൽ തന്നെ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുന്ന ചിപ്പാണ് പുറത്തിറങ്ങിയിരിക്കുന്നത്.
IoT, വിഷൻ, ഓട്ടോമൈബൽസ് തുടങ്ങിയ ആധുനിക മേഖലകളിൽ വൈദ്യുതി കാര്യക്ഷമമായി വിതരണം ചെയ്യുകയും മികച്ച രീതിയിൽ വൈദ്യുതി സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുമാണ് ശാശ്വത് ടി ആർ, ശരൺ ശ്രീനിവാസ് ജെ എന്നിവർ ചേർന്ന് സ്ഥാപിച്ച മൈൻഡ്‌ഗ്രോവ് ലക്ഷ്യമിടുന്നത്.