ന്യൂഡൽഹി: ലോറൻസ് ബിഷ്‌ണോയ്-ഗോൾഡി ബ്രാർ ഗുണ്ടാ സംഘത്തിനെതിരെ നടപടി ശക്തമാക്കി ഡൽഹി പൊലീസ്. രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ പത്ത് പേരെ അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത ഒരാളും ഇതിൽ ഉൾപ്പെടുന്നു. വെടിവയ്പ്പ്, കൊള്ള, കൊലപാതകം, ആയുധകടത്ത് തുടങ്ങിയ കേസുകളിൽ പ്രതികളാണ് ഇവരെന്ന് പൊലീസ് അറിയിച്ചു.
രാജസ്ഥാൻ, മദ്ധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ നിന്നായാണ് സംഘത്തിനെ പിടികൂടിയത്. ഇവരിൽ നിന്ന് ഏഴ് പിസ്റ്റളുകൾ, 31 വെടിയുണ്ടകൾ, 11 മൊബൈൽ ഫോണുകൾ എന്നിവയും പോലീസ് കണ്ടെടുത്തു. സമൂഹ മാദ്ധ്യമങ്ങൾ വഴിയാണ് ഇവർ കൃറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തി.
സംഘത്തലവനായ ലോറൻസ് ബിഷ്‌ണോയി നിലവിൽ ഗുജറാത്തിലെ സബർമതി ജയിലിലാണ്.കാനഡ കേന്ദ്രീകരിച്ചാണ് ഗോൾഡി ബ്രാർ എന്നറിയപ്പെടുന്ന സതീന്ദർജീത് സിംഗിന്റെ ക്രിമിനൽ പ്രവർത്തനം. ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ വിദേശത്തെ കുറ്റകൃത്യങ്ങൾക്ക് ബ്രാറാണ് നേതൃത്വം നൽകുന്നത്. ദിവസങ്ങൾക്ക് മുൻപ് ബ്രാർ വെടിവെപ്പിൽ കൊല്ലപ്പെട്ടതായി വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത് വ്യാജമാണെന്ന് യുഎസ് പൊലീസ് സ്ഥിരീകരിച്ചു.
2022 മെയ് മാസത്തിൽ പഞ്ചാബി ഗായകൻ സിന്ധു മൂസാവാലെയേയും 2023 ഡിസംബറിൽ കർണി സേന തലവൻ സുഖ്‌ദേവ് സിംഗ് ഗോഗമേദിയെയും കൊലപ്പെടുത്തിയതിൽ ബിഷ്‌ണോയ്-ബ്രാർ സംഘത്തിന് പങ്കുണ്ട്. കൂടാതെ ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വസതിക്ക് നേരെ നടന്ന വെടിവെപ്പിന് പിന്നിലും ഇതേ ക്രിമിനൽ സംഘമാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.