ന്യൂഡൽഹി: നരേന്ദ്രമോദിക്ക് മൂന്നാമതും പ്രധാനമന്ത്രിയാകാൻ സാധിക്കില്ലെന്ന് പ്രവചിച്ച് കോൺഗ്രസ് നേതാവ് രാഹുൽ. ജൂൺ നാലിന് വോട്ടെണ്ണൽ നടന്നുകഴിഞ്ഞാൽ അധികാരത്തിൽ നിന്നും നരേന്ദ്രമോദി പുറത്താകും. ലോക്സഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചതോടെ നരേന്ദ്രമോദിയുടെ കൈകളിൽ നിന്ന് എല്ലാം വഴുതിപ്പോയെന്നും വയനാട് എംപി അവകാശപ്പെട്ടു.
നരേന്ദ്രമോദി ഈ രാജ്യത്ത് നടപ്പിലാക്കിയത് നോട്ട് നിരോധനവും ജിഎസ്ടിയും മാത്രമാണ്. അദാനിക്ക് വേണ്ടി മാത്രമാണ് മോദി പ്രവർത്തിച്ചത്. പ്രതിപക്ഷ സഖ്യം അധികാരത്തിൽ വന്നാൽ ഭാരതി ഭറോസ പദ്ധതി നടപ്പിലാക്കും. ജൂൺ നാലിന് ഇൻഡി മുന്നണി അധികാരമേറും. ഇതിന് പിന്നാലെ 30 ലക്ഷം യുവാക്കൾക്ക് ജോലി നൽകും. ഒഴിഞ്ഞുകിടക്കുന്ന സർക്കാർ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് ഓഗസ്റ്റ് 15ഓടെ ആരംഭിക്കുമെന്നും രാഹുൽ പറഞ്ഞു. ഇൻഡി മുന്നണിയെ തിരഞ്ഞെടുക്കൂ, ജോലി നേടൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏപ്രിൽ 19ന് ആരംഭിച്ച ലോക്സഭാ തെരഞ്ഞെടുപ്പ് രാജ്യത്ത് തുടരുകയാണ്. നിലവിൽ മൂന്ന് ഘട്ടങ്ങളാണ് അവസാനിച്ചത്. ആകെ 7 ഘട്ടങ്ങളുണ്ട്. ജൂൺ ഒന്നിന് അവസാന ഘട്ടം നടക്കും. നാലാം തീയതിയാണ് വോട്ടെണ്ണൽ. 400 സീറ്റുകളുടെ ഭൂരിപക്ഷമാണ് ഇത്തവണ ബിജെപി പ്രതീക്ഷിക്കുന്നത്. 350ഓളം സീറ്റുകൾ ബിജെപി നേടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.