റാഞ്ചി: പാക് അധീന കശ്മീർ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാക് അധീന കശ്മീരിലെ ഓരോ തുണ്ട് ഭൂമിയും ഇന്ത്യയുടേതാണെന്നും അത് തട്ടിയെടുക്കാൻ ലോകത്തൊരു ശക്തിക്കും സാധിക്കില്ലെന്നും അദ്ദേഹം അടിവരയിട്ട് പറഞ്ഞു. പിഒകെ വിഷയം സംബന്ധിച്ച് കോൺഗ്രസും ഇൻഡി മുന്നണിയും നടത്തിയ പരാമർശങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അണുബോംബ് കൈവശമുള്ള പാകിസ്താനെ ബഹുമാനിക്കണമെന്നാണ് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ പറഞ്ഞത്. നേരത്തെ ഇൻഡി മുന്നണിയിലെ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയും സമാനമായ പ്രസ്താവന നടത്തിയിരുന്നു. പാകിസ്താന്റെ കൈവശം അണുബോംബ് ഉള്ളതിനാൽ പിഒകെയെ കുറിച്ച് സംസാരിക്കരുതെന്നായിരുന്നു ഫാറൂഖ് അബ്ദുള്ളയുടെ വാദം. പാക് അധീന കശ്മീർ ഭാരതത്തിന്റേത് മാത്രമാണെന്നും അവിടെയുള്ളവർ ഭാരതീയരാണെന്നുമാണ് ബിജെപി നിലപാടെന്ന് ഇത്തരക്കാരെ ഓർമിപ്പിക്കുന്നു. പിഒകെ വിഷയത്തിൽ ബിജെപി സ്വീകരിച്ച നിലപാട് സ്ഥിരതയുള്ളതും മാറ്റമില്ലാത്തതുമാണെന്നും അമിത് അസന്നിഗ്ധമായി പറഞ്ഞു. അയ്യരുടെ പരാമർശം പ്രതിഫലിപ്പിക്കുന്നത് കോൺഗ്രസിന്റെ പ്രത്യയശാസ്ത്രം തന്നെയാണെന്നും അദ്ദേഹം വിമർശിച്ചു. ഝാർഖണ്ഡിലെ ഖുന്തിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ വാക്കുകൾ.
മണിശങ്കർ അയ്യരുടെ പാക് അനുകൂല പ്രസ്താവനക്കെതിരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. പാകിസ്താന് വേണ്ടി പി.ആർ വർക്ക് ചെയ്യുകയാണ് അയ്യർ. രാഹുലും കോൺഗ്രസും ചേർന്ന് പാക് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. കോൺഗ്രസിന്റെ കാഴ്ചപ്പാടാണ് അയ്യർ വെളിപ്പെടുത്തിയതെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.
പാകിസ്താനെ ഇന്ത്യ ബഹുമാനിക്കണം. കാരണം അവരുടെ കയ്യിൽ അണുബോംബുണ്ട്. ബഹുമാനിച്ചില്ലെങ്കിൽ ഇന്ത്യക്കെതിരെ അണുബോംബ് പ്രയോഗിക്കുന്നതിനെപ്പറ്റി അവർ ആലോചിക്കും. അവരോട് സംസാരിക്കണം. അതിനുപകരം സൈനിക ശക്തി വർധിപ്പിക്കുന്നത് പിരിമുറുക്കം കൂട്ടും. ഒരു ‘ഭ്രാന്തൻ’ ലഹോറിൽ ബോംബിടാൻ തീരുമാനിച്ചാൽ, റേഡിയേഷൻ അമൃത്സറിലെത്താൻ 8 സെക്കൻഡ് എടുക്കില്ലെന്നായിരുന്നു അയ്യരുടെ വിവാദ പ്രസ്താവന. പാകിസ്താൻ വളകളണിയുന്നില്ലെന്നും അവരുടെ കൈവശവും അണുബോംബുകളുണ്ടെന്നും അവ ഇന്ത്യക്ക് മേൽ പതിക്കുമെന്നുമായിരുന്നു മുൻ കേന്ദ്രമന്ത്രിയും കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയുടെ പ്രസ്താവന.