ന്യൂഡൽഹി:രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ആദ്യം അപേക്ഷിച്ച 14 പേർക്ക് പൗരത്വം നൽകിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ് കുമാർ ഭല്ലയാണ് രാജ്യതലസ്ഥാനത്ത് അപേക്ഷകർക്ക് രേഖകൾ കൈമാറിയത്. സിഎഎയുടെ സവിശേഷതകൾ ഉയർത്തിക്കാട്ടിയാണ് അദ്ദേഹം അപേക്ഷകൾ കൈമാറിയത്. ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ, രജിസ്ട്രാർ, സെക്രട്ടറി, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും പൗരത്വം നൽകുന്ന ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇവർ അപേക്ഷകർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
2019 ലാണ് പൗരത്വ ഭേദഗതി നിയമം പാർലമെന്റ് പാസാക്കിയത്. കഴിഞ്ഞ മാർച്ച് 11 ന് ഇതിന്റെ വിജ്ഞാപനം പുറപ്പെടുവിച്ചു. പാകിസ്താൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31ന് മുമ്പ് രാജ്യത്ത് എത്തിയ മത ന്യൂനപക്ഷ വിഭാഗങ്ങളായ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്തവ വിഭാഗങ്ങൾക്ക് പൗരത്വം നൽകുന്നതാണ് ബിൽ.
1955-ലെ പൗരത്വനിയമത്തിൽ ഭേദഗതി വരുത്തിയാണ് പുതിയ ബില്ല് അവതരിപ്പിച്ചത്. 11 വർഷം രാജ്യത്ത് സ്ഥിരതാമസമാക്കിയവർക്കാണ് മുമ്പ് പൗരത്വം നൽകിയിരുന്നത് എങ്കിൽ പുതിയ ഭേദഗതി പ്രകാരം ഇത് അഞ്ച് വർഷമായി ചുരുങ്ങും. സിഎഎ നടപ്പിലാക്കുമെന്നത് എൻഡിഎയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു.















