ന്യൂഡൽഹി : മോദി സർക്കാർ തങ്ങൾക്ക് നൽകിയത് പുതുജന്മം ആണെന്ന് പൗരത്വം ലഭിച്ച അഭയാർത്ഥികൾ . പൗരത്വം ലഭിച്ചതിന് പിന്നാലെ കേന്ദ്ര സർക്കാരിന് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണിവർ . കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ആദ്യം അപേക്ഷിച്ച 14 പേർക്ക് പൗരത്വം നൽകിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ് കുമാർ ഭല്ലയാണ് രാജ്യതലസ്ഥാനത്ത് അപേക്ഷകർക്ക് രേഖകൾ കൈമാറിയത്.
ഇന്ത്യയിൽ വന്നതിന് ശേഷം ഞങ്ങൾക്ക് ഒരു പുതിയ ജന്മം ലഭിച്ചതായി തോന്നുന്നുവെന്നാണ് പൗരത്വം ലഭിച്ച ഭരത് കുമാർ പറഞ്ഞത് . ‘ ഞങ്ങൾക്ക് പൗരത്വം ലഭിച്ചു ഇതിൽ കൂടുതൽ ഒന്നും സർക്കാരിൽ നിന്ന് ആവശ്യമില്ല.ഞങ്ങൾക്ക് പൗരത്വം ലഭിച്ചതിന് മോദി ജിയോട് വളരെയധികം നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പന്ത്രണ്ട് വർഷമായി ഞങ്ങൾ ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു. പാകിസ്താനിലെ മതപീഡനത്തിൽ നിന്ന് രക്ഷപ്പെടാനാണ് എന്റെ കുടുംബം ഇന്ത്യയിലെത്തിയത് ‘ – അദ്ദേഹം പറഞ്ഞു.
പാകിസ്താനിലെ സ്ഥിതിഗതികളെക്കുറിച്ച് സംസാരിക്കവെ, പാകിസ്താനിൽ ആളുകൾ എങ്ങനെയുള്ള ജീവിതമാണ് ജീവിക്കുന്നതെന്ന് എല്ലാവർക്കും അറിയാമെന്നും ഭരത് കുമാർ പറഞ്ഞു. ‘പാകിസ്താനിൽ വിദ്യാഭ്യാസമില്ല. ഞങ്ങൾ പാകിസ്താനിൽ സ്കൂളിൽ പോയിട്ടില്ല. കുറച്ചെങ്കിലും പഠിക്കുന്നവൻ ഇന്ത്യയിൽ വന്ന് പഠിക്കണം. ‘ ഭരത് കുമാർ പറഞ്ഞു. അദ്ദേഹത്തിൻ്റ കുടുംബം ഡൽഹിയിലെ മജ്‌നു കാ തില പ്രദേശത്താണ് താമസിക്കുന്നത്.
തന്റെ പ്രദേശത്ത് ആകെ അഞ്ച് പേർക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചതായും നൂറിലധികം പേർ അതിന് അപേക്ഷിച്ചതായും അദ്ദേഹം പറഞ്ഞു. 19 പേരടങ്ങുന്ന തന്റെ കുടുംബം 2013ൽ പാകിസ്താനിലെ സിന്ധിൽ നിന്നാണ് വന്നതെന്ന് മജ്‌നു കാ തില പ്രദേശത്ത് താമസിക്കുന്ന സീതാൽ ദാസ് പറഞ്ഞു . ‘എനിക്ക് വളരെ സന്തോഷമുണ്ട്. ഞങ്ങളുടെ ആഗ്രഹം സർക്കാർ നിറവേറ്റി. ഇനി എനിക്ക് ഇന്ത്യയിൽ മാന്യമായ ജീവിതം നയിക്കാൻ കഴിയും.‘ സീതാൽ ദാസ് പറഞ്ഞു .ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ അടുത്ത തെരഞ്ഞെടുപ്പിൽ തീർച്ചയായും വോട്ട് ചെയ്യുമെന്നും സീതാൽ ദാസ് പറഞ്ഞു .
ഇന്ത്യൻ പൗരത്വം ലഭിച്ചതോടെ തന്റെ കുടുംബത്തിന്റെയും കുട്ടികളുടെയും ഭാവി സുരക്ഷിതമാകുമെന്ന് സിന്ധിൽ നിന്നെത്തിയ യശോദ പറഞ്ഞു. ഇനി തങ്ങളുടെ മക്കൾക്കെങ്കിലും പഠിക്കാനാവും എന്ന സന്തോഷവും ഇവർ പങ്ക് വയ്‌ക്കുന്നു.















