ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന രണ്ടാമത്തെ വ്യക്തി ഇന്ത്യക്കാരനാണെന്ന് വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട്. സൈബർ സുരക്ഷാ സ്ഥാപനമായ പാലോ ആൾട്ടോ നെറ്റ്‌വർക്കിന്റെ സിഇഒ നികേഷ് അറോറയാണ് ഈ രണ്ടാം സ്ഥാനക്കാരൻ.
151.43 മില്യൺ ഡോളറാണ് ഇദ്ദേഹത്തിന്റെ 2023ലെ വരുമാനം. കഴിഞ്ഞ ദിവസം പുറത്ത് വിട്ട 500 പേരുടെ പട്ടികയിൽ 17 ഇന്ത്യക്കാർ ഇടം പിടിച്ചു. അഡോബിലെ ശന്തനു നാരായൺ 44.93 മില്യൺ ഡോളറുമായി 11-ാം സ്ഥാനത്തുണ്ട്. സഞ്ജയ് മൽഹോത്ര (മൈക്രോൺ ടെക്നോളജി), അജയ് ഗോപാൽ (ആൻസിസ്), രേഷ്മ കേവൽരമണി (വെർട്ടക്സ് ഫാർമസ്യൂട്ടിക്കൽസ്) എന്നിവർ ആദ്യ 120-ൽ ഇടംപിടിച്ചു.
അരവിന്ദ് കൃഷ്ണ (ഐബിഎം), ബദരിനാരായണൻ കോദണ്ഡരാമൻ (എൻഫേസ് എനർജി), സഞ്ജീവ് ലാംബ (ലിൻഡെ) എന്നീ പേരുകളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 162 മില്യൺ ഡോളർ വരുമാനമുള്ള ബ്രോഡ്‌കോമിന്റെ ഹോക്ക് ടാൻ ആണ് പട്ടികയിൽ ഒന്നാമത്.
ആരാണ് നികേഷ് അറോറ?
ഡൽഹിയിലെ എയർഫോഴ്‌സ് പബ്ലിക് സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് നികേഷ് അറോറ. ഗൂഗിളിന്റെ ചീഫ് ബിസിനസ് ഓഫീസറായിരുന്ന അദ്ദേഹം 2014 ലാണ് കമ്പനി വിട്ടത്. 2018 മുതൽ അദ്ദേഹം സൈബർ സുരക്ഷാ സ്ഥാപനമായ പാലോ ആൾട്ടോ ഭാഗമാണ് അറോറ.















