ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്കെതിരെ ഗുരുതര ആരോപണവുമായി സ്വാതി മാലിവാൾ. സ്വാതിക്കെതിരെ സോഷ്യൽമീഡിയയിൽ പോസ്റ്റുകൾ പങ്കുവയ്‌ക്കാൻ എഎപി പ്രവർത്തകർക്ക് മുതിർന്ന നേതാക്കളിൽ നിന്ന് നിർദേശം ലഭിച്ചിരിക്കുകയാണെന്നും സ്വാതിയെ പിന്തുണയ്‌ക്കുന്ന പാർട്ടി പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയാണെന്നും മാലിവാൾ ആരോപിച്ചു. ഇക്കാര്യം പാർട്ടിയുടെ മുതിർന്ന നേതാവ് തന്നെയാണ് വിളിച്ചറിയിച്ചതെന്നും അവർ വെളിപ്പെടുത്തി.
”പാർട്ടിയുടെ മുതിർന്ന നേതാവ് തന്നെ വിളിച്ചിരുന്നു. എന്റെ സ്വകാര്യ ചിത്രങ്ങൾ ചോർത്താനും മോശമായി സമൂഹത്തിന് മുന്നിൽ ചിത്രീകരിക്കാനും എല്ലാവരിലും നേതൃത്വം സമ്മർദം ചെലുത്തുകയാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. എന്നെ പിന്തുണയ്‌ക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നുള്ള ഭീഷണിയുമുണ്ട്. ഒരാൾക്ക് വാർത്താസമ്മേളനം നടത്താനും മറ്റൊരാൾക്ക് ട്വീറ്റ് ചെയ്യാനുള്ള ചുമതലയുമാണ് നൽകിയിരിക്കുന്നത്. പ്രതിയുമായി ബന്ധമുള്ള മാദ്ധ്യമപ്രവർത്തകർ കെട്ടിച്ചമച്ച തെളിവുകളുമായി എനിക്കെതിരെ വാർത്തകൾ സൃഷ്ടിക്കുകയാണ്.” മാലിവാൾ എക്സിൽ കുറിച്ചു.
ആയിരക്കണക്കിന് പേരെ അണിനിരത്തി എനിക്കെതിരെ പ്രവർത്തിക്കാൻ പാർട്ടി ശ്രമിച്ചാലും കുപ്രചരണങ്ങളെ തനിയെ നേരിടും. എനിക്ക് അവരോട് ദേഷ്യമില്ല, കരുത്തനായ പ്രതിയെ നേതാക്കൾ പോലും ഭയപ്പെടുകയാണ്. അദ്ദേഹത്തിനെതിരെ നടപടിയെടുക്കാനുള്ള ധൈര്യം ആർക്കുമില്ല. ആരിൽ നിന്നും മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. പഴയ സഹപ്രവർത്തകയെ ചിരിച്ചുകൊണ്ട് അപകീർത്തിപ്പെടുത്താനാണ് ഡൽഹിയിലെ ഇപ്പോഴത്തെ വനിതാ മന്ത്രി ശ്രമിക്കുന്നതെന്നും അതിൽ സങ്കടമുണ്ടെന്നും മാലിവാൾ പറഞ്ഞു. ആത്മാഭിമാനം പണയപ്പെടുത്താതെയുള്ള പോരാട്ടത്തിനാണ് ഞാൻ തുടക്കമിട്ടിരിക്കുന്നത്. നീതി ലഭിക്കും വരെ അത് തുടരും. ഒറ്റക്കാണെങ്കിലും തോറ്റ് പിന്മാറാൻ ഒരുക്കമല്ലെന്നും മാലിവാൾ എക്സിൽ കുറിച്ചു.