കണ്ണൂർ: ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട പാർട്ടി പ്രവർത്തകർക്ക് രക്തസാക്ഷി സ്മാരകം ഒരുക്കി സിപിഎം. പാർട്ടി സംസ്ഥാന സെക്രട്ടറി ഉദ്ഘാടനം ചെയ്യുമെന്ന് ആയിരുന്നു അറിയിച്ചതെങ്കിലും രാഷ്‌ട്രീയ വിവാദമാകാൻ സാധ്യതയുളളതിനാൽ എംവി ഗോവിന്ദൻ ഉദ്ഘാടനത്തിന് എത്തിയില്ല. സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ ആണ് ഉദ്ഘാടനം നിർവ്വഹിച്ചത്.
കണ്ണൂർ പാനൂർ ചെറ്റക്കണ്ടിയിലാണ് സ്മാരകം നിർമിച്ചത്. 2015 ജൂൺ 6 ന് ചെറ്റക്കണ്ടിയിൽ
ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ രണ്ട് സിപിഎം പ്രവർത്തകർ കൊല്ലപ്പെടുകയും നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവർക്കാണ് ചെറ്റകണ്ടിയിൽ സിപിഎം സ്മാരക മന്ദിരം നിർമ്മിച്ചിരിക്കുന്നത്.
ബോംബ് രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ആവർത്തിക്കുന്നതിനിടയിലാണ് ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി അംഗീകരിച്ചുകൊണ്ടുളള സിപിഎം നടപടി. 2015 ൽ സ്‌ഫോടനത്തിന് പിന്നാലെ ഇവർക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചിരുന്നു. എന്നാൽ 9 വർഷത്തിനുശേഷം ഇപ്പോൾ സ്മാരകം നിർമിച്ചതിലൂടെ സിപിഎം തനിനിറം പുറത്തുകാട്ടിയിരിക്കുകയാണ്.
ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ചിത്രീകരിക്കാൻ സിപിഎം ശ്രമം നടത്തുന്നത് ആദ്യമല്ല. കഴിഞ്ഞമാസം പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്‌ഫോടനത്തിൽ ഒരു സിപിഎം പ്രവർത്തകൻ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കൊല്ലപ്പെട്ട പ്രവർത്തകന്റെ വീട് സിപിഎം നേതാക്കൾ സന്ദർശിച്ചതും വിവാദമായിരുന്നു.