ന്യൂഡൽഹി: 2010 മുതൽ പുതിയ വിഭാഗങ്ങളേയും ഒബിസിയിൽ ഉൾപ്പെടുത്തിയ ബംഗാൾ സർക്കാർ നടപടി റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി വിധി പ്രതിപക്ഷത്തിനുള്ള വലിയ അടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മതം മാത്രം അടിസ്ഥാനമാക്കിയാണ് ഇത്തരത്തിൽ സംവരണത്തിനുള്ള ഏക മാനദണ്ഡമായി പരിഗണിച്ചതെന്ന് മനസിലാക്കാൻ സാധിക്കുന്നുണ്ടെന്നാണ് വിധിയിൽ പറയുന്നത്.
ഒരു പ്രത്യേക മതവിഭാഗത്തെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്യുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. വോട്ട് ബാങ്ക് എന്ന ലക്ഷ്യമാണ് പ്രതിപക്ഷത്തിനുള്ളത്. ഓരോ തവണയും മുസ്ലീം എന്ന വാക്ക് പറഞ്ഞാൽ, അത് വർഗീയ പ്രസ്താവനയാണെന്നാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എന്നാൽ വസ്തുതകൾ പറഞ്ഞുകൊണ്ട് പ്രതിപക്ഷത്തിന്റെ യഥാർത്ഥ മുഖം വെളിപ്പെടുത്തുക മാത്രമാണ് ഇതുവരെ ചെയ്തിട്ടുള്ളത്.
കൊൽക്കത്ത ഹൈക്കോടതി വിധി ഇൻഡി സഖ്യത്തിന് വലിയൊരു അടിയാണ്. 2010 മുതൽ നൽകി വന്നിരുന്ന എല്ലാ ഒബിസി സർട്ടിഫിക്കറ്റും കോടതി റദ്ദാക്കി. വോട്ട് ബാങ്കിന്റെ പേരിൽ അനർഹരായവർക്ക് ഒബിസി സർട്ടിഫിക്കറ്റ് നൽകിയത് കൊണ്ടാണിത്. പ്രീണനത്തിന്റെ പേരിൽ എല്ലാ സീമകളും അവർ മറികടന്നിരിക്കുകയാണ്. രാജ്യത്തിന്റെ വിഭവങ്ങളിൽ മുസ്ലീങ്ങൾക്കാണ് ആദ്യ അവകാശം എന്നാണ് ഇവർ പറയുന്നത്.
സർക്കാരിന്റെ ഭൂമി വഖഫ് ബോർഡിന് നൽകിക്കൊണ്ട് വോട്ട് ചോദിക്കുന്നവരാണ് ഇവർ. ഏതൊരു കാര്യവും മതത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ചെയ്യണമെന്ന് പറയുകയാണ്. പ്രതിപക്ഷം സിഎഎയെ എതിർക്കുന്നു, പക്ഷേ നുഴഞ്ഞുകയറ്റക്കാരെ അവർ പിന്തുണയ്ക്കും. ബട്ല ഹൗസിലുണ്ടായ ഏറ്റുമുട്ടലിൽ കണ്ണീരൊഴുക്കുന്നവർ, മുത്തലാഖ് നിരോധനത്തെ എതിർക്കുകയാണ്. പ്രീണനത്തിന്റെ അങ്ങേയറ്റമാണ് ഇവർ ചെയ്യുന്നത്. ഓരോ തവണയും മുസ്ലീം എന്ന വാക്ക് പറയുമ്പോഴും വർഗീയമായ കാര്യം പറഞ്ഞുവെന്നാണ് അവർ ആരോപിക്കുന്നത്. വസ്തുതകൾ എല്ലാക്കാലത്തും തുറന്ന് കാണിക്കപ്പെടണം. ഭരണഘടനയെ വഞ്ചിച്ച് വർഗീയത കാണിക്കുന്ന ഇക്കൂട്ടരെ മുസ്ലീം സഹോദരങ്ങൾ തിരിച്ചറിയണമെന്നും” പ്രധാനമന്ത്രി പറഞ്ഞു.