തിരുവനന്തപുരം: കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ- ഐടിസി) സെന്റർ ഓഫ് എക്സലൻസ് ഫോർ സസ്റ്റെയ്നബിൾ ഡെവലപ്മെന്റിന്റെ സീറോ വേസ്റ്റ് ടു ലാൻഡ്ഫിൽ അംഗീകാരം നേടി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. രാജ്യത്ത് ഈ അംഗീകാരം നേടുന്ന ആദ്യ വിമാനത്താവളമാണ് തിരുവന്തപുരം.
വിമാനത്താവളത്തിൽ സുസ്ഥിര മാലിന്യ സംസ്കരണത്തിനായി അവലംബിച്ച മാലിന്യം കുറയ്‌ക്കൽ, പുനരുപയോഗം, പുനഃസംസ്കരിക്കൽ, വീണ്ടെടുക്കൽ എന്നിവയിലൂടെ കൈവരിച്ച നേട്ടത്തിനാണ് അംഗീകാരം. നൂറ് ശതമാനം പ്ലാസ്റ്റിക് മാലിന്യങ്ങളും ഖരമാലിന്യങ്ങളും വിമാനത്താവളത്തിൽ സംസ്കരിക്കുന്നുണ്ട്. ഉത്പാദിപ്പിക്കുന്ന മാലിന്യത്തിന്റെ അളവ് കുറയ്‌ക്കുന്നതിനൊപ്പം 99 ശതമാനവും മാലിന്യ രൂപത്തിൽ നിന്ന് മാറ്റുകയെന്നതാണ് സീറോ വേസ്റ്റ് ടു ലാൻഡ്ഫിൽ എന്നിന്റെ ലക്ഷ്യം.
കടലാസ് മാലിന്യം, കട്ട്ലറി വേസ്റ്റ്, ഭക്ഷണാവിഷ്ടങ്ങൾ, റോഡ് മാലിന്യങ്ങൾ എന്നിവയായിരുന്നു വിമാനത്താവളത്തിലെ മാലിന്യ ഉത്പാദനത്തിന്റെ പ്രധാന ഉറവിടങ്ങൾ. വേർതിരിക്കുന്ന മാലിന്യങ്ങൾ ശേഖരിക്കുന്നതിനും റീസൈക്ലിംഗ് യാർഡിലേക്ക് പ്രത്യേക സംവിധാനവുമുണ്ട്.