തിരുവനന്തപുരം: കേരള തീരത്ത് അപൂർവ ജൈവവൈവിധ്യം കണ്ടെത്തി ഗവേഷകർ. തിരുവനന്തപുരത്തെ ശംഖുമുഖം, അഞ്ചുതെങ്ങ് സമുദ്ര മേഖലകളിലാണ് വൻതോതിൽ ജൈവവൈവിധ്യം കണ്ടെത്തിയത്. സമുദ്രതീരത്തോട് ചേർന്നുള്ള കപ്പൽചേതങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് നിർണായക കണ്ടെത്തൽ.
കേരള സർവകലാശാലയുടെ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പിന്റെ മറൈൻ മോണിറ്ററിംഗ് ലാബാണ് ഗവേഷണം നടത്തിയത്. സമുദ്ര നിരപ്പിൽ നിന്ന് 40 മുതൽ 100 മീറ്റർ ആഴത്തിലാണ് പര്യവേഷണം നടത്തിയത്. 212 ഇനം സമുദ്ര ജീവികളെയാണ് രണ്ടിടത്ത് നിന്നായി കണ്ടെത്തിയത്. യൂറോപ്യൻ യൂണിയന്റെ പിന്തുണയോടെ നടപ്പിലാക്കുന്ന ഇക്കോമറൈൻ പ്രോജക്ടിന്റെ ഭാഗമായാണ് ഗവേഷണം.
1752-ൽ ആണ് അഞ്ചുതെങ്ങിൽ മുങ്ങിയ ഡച്ച് കപ്പലിന്റെ അവശിഷ്ടങ്ങളിലാണ് ഏറെ ജൈവവൈവിധ്യം കണ്ടെത്തിയത്. 250 വർഷം മുൻപ് മുങ്ങിയ ഈ കപ്പലിൽ നിന്ന് ഏകദേശം 184 ഇനം സമുദ്ര ജീവികളെയാണ് തിരിച്ചറിഞ്ഞത്. 1968-ൽ ശംഖുമുഖം തീരത്ത് മുങ്ങിയ ഗ്രീക്ക് കപ്പലിന്റെ അവശിഷ്ടങ്ങളിലാണ് രണ്ടാമതായി ജൈവവൈവിധ്യം കണ്ടെത്തിയത്. ഇതിന്റെ ഫോട്ടോ ഡോക്യുമെന്റേഷനും നടന്നത് ഈ ഗവേഷണത്തിനിടെയാണ് എന്നതും ശ്രദ്ധേയം. 124 ഇനം ജീവികളെയാണ് ഈ കപ്പൽചേതത്തിൽ നിന്ന് തിരിച്ചറിഞ്ഞത്.
പവിഴപ്പുറ്റുകളുമായി ബന്ധപ്പെട്ട് മാത്രം കാണപ്പെടുന്ന ജീവികളും കപ്പൽചേതങ്ങളുടെ ഭാഗമായി രൂപപ്പെട്ട പാരുകളിൽ ഗവേഷകർ കണ്ടെത്തി. വാണിജ്യപരമായി ഏറെ വിലമതിക്കുന്ന സമുദ്രജീവികളുടെ ആവാസവ്യവസ്ഥയായി കപ്പൽചേതങ്ങൾ മാറി. ഇതിന് പുറമേ അപൂർവമായി മാത്രം കാണപ്പെടുന്ന സമുദ്ര ജീവികളെയും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. പ്രജനനം നടത്തി പുറത്തേക്ക് വരുന്ന തലമുറയിലെ ജീവികൾ കപ്പൽച്ചേതങ്ങളുടെ സമീപത്തെ പാറക്കെട്ടുകളിലും മറ്റും താമസമാക്കുന്നു. ഇതുവഴി കൂടുതൽ വൈവിധ്യം ഉണ്ടാക്കുന്നതായും ഗവേഷകർ കണ്ടെത്തി. ഈ മേഖലയെ സംരക്ഷിക്കുന്നത് സമുദ്രസമ്പത്തിന് മുതൽക്കൂട്ടാകുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.