ട്വന്റി 20 ലോകകപ്പോടെ പരിശീലക സ്ഥാനം ഒഴിയുന്ന രാഹുൽ ദ്രാവിഡിന് പിൻഗാമിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിസിസിഐ. പരിശീലകർക്കായി അപേക്ഷ ക്ഷണിച്ച ബോർഡ്, മേയ് 27 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതിയായി നിശ്ചയിച്ചിരിക്കുന്നത്. ഗൗതം ഗംഭീർ, സ്റ്റീഫൻ ഫ്‌ളെമിംഗ്, മഹേല ജയവർദ്ധനെ എന്നിവരാണ് ബിസിസിഐയുടെ പരിഗണനയിലുള്ളവർ. എന്നാൽ ഇവരാരും ഇതുവരെയും പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചിട്ടില്ല.
ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലകൻ റിക്കി പോണ്ടിംഗും ബെംഗളൂരു പരിശീലകൻ ആൻഡി ഫ്ളവറും ബിസിസിഐയുടെ ഓഫർ നിരസിച്ചു. ഞാൻ അപേക്ഷിച്ചിട്ടില്ല, അപേക്ഷിക്കുന്നുമില്ല. ഇപ്പോൾ ആർസിബിക്കൊപ്പമുള്ള ദൗത്യത്തിൽ ഞാൻ സന്തുഷ്ടനാണെന്നും അത് ആസ്വദിക്കുകയുമാണെന്നാണ് ആൻഡി ഫ്‌ളവർ പറഞ്ഞത്. ദേശീയ ടീമിനൊപ്പം 11 മാസം ചെലവഴിക്കണമെന്ന നിബന്ധനയുള്ളതിനാലാണ് ബിസിസിഐയോട് ചുമതല ഏറ്റെടുക്കുന്നതിൽ പ്രയാസമുണ്ടെന്ന് അറിയിച്ചതെന്ന് റിക്കി പോണ്ടിംഗും വ്യക്തമാക്കി.
ഐപിഎൽ ഫൈനലിന് ശേഷം കെകെആർ മാനേജ്‌മെന്റുമായി സംസാരിച്ചതിന് ശേഷമാകും വിഷയത്തിൽ ഗൗതം ഗംഭീർ തീരുമാനമെടുക്കുക. ജൂലൈ 1-നാണ് പുതിയ പരിശീലകൻ ചുമതലയേറ്റെടുക്കേണ്ടത്.