ന്യൂഡൽഹി: മലേറിയയെ ചെറുക്കാൻ വാക്സിൻ വികസിപ്പിച്ച് ഇന്ത്യൻ ശാസ്ത്രജ്ഞർ. ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) ശാസ്ത്രജ്ഞരാണ് പുത്തൻ കണ്ടുപിടുത്തത്തിന് പിന്നിൽ. മോളിക്യുലാർ മെഡിസിൻ പ്രത്യേക കേന്ദ്രത്തിലെ പ്രൊഫസർമാരായ ഷൈൽജ സിംഗ്, ആനന്ദ് രംഗനാഥൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം.
ഇവരുടെ കണ്ടെത്തലുകൾ സെൽ പ്രസിന്റെ iScience ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരാന്നഭോജിയായ മലേറിയ പ്രോഹിബിറ്റിൻ എന്ന പ്രോട്ടീനിനെ ലക്ഷ്യമിടുന്നതിലാണ് ഗവേഷണം ശ്രദ്ധ കേന്ദ്രീകരിച്ചത്.
കൊതുക് പരത്തുന്ന സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ. പെൺ അനോഫിലിസ് കൊതുകുകൾ വഴി പകരുന്ന രോഗം ഇന്ത്യയിൽ ഉൾപ്പടെ ദശലക്ഷ കണക്കിന് ആളുകളുടെ മരണത്തിന് കാരണമായിട്ടുണ്ട്. മലേറിയ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ലോകമൊട്ടാകെ നടക്കുന്നുണ്ടെങ്കിലും മരണസംഖ്യ ഭീകരമായി തുടരുകയാണ്. 2022-ലെ കണക്ക് പ്രകാരം ആഗോളതലത്തിൽ 249 ദശലക്ഷം കേസുകളും 60,800 മരണങ്ങളും സംഭവിച്ചിട്ടുണ്ട്.
ലോകമെമ്പാടുമായി, പ്രതിവർഷം 35 കോടി മുതൽ 50 കോടി വരെ ആളുകൾക്ക് മലമ്പനി ബാധ ഉണ്ടാകുന്നുണ്ട്. 30 ലക്ഷം പേരെങ്കിലും മരിക്കുന്നുമുണ്ട്. കുട്ടികളും ഗർഭിണികളും ആണ് കൂടുതലും മരണപ്പെടുന്നത്. ഇതിനെ ചെറുക്കതുന്നതിനായി വികസിപ്പിച്ച വാക്സിൻ ആഗോള തലത്തിൽ വൻ മാറ്റങ്ങൾക്ക് കാരണമാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര ലോകം.