ന്യൂഡൽഹി, രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാറിനെ നാല് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു. ഡൽഹിയിലെ തീസ് ഹസാരി കോടതിയാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് 28 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
അതിനിടെ കേസുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളും ഡിവിആറും സുരക്ഷിതമായി സൂക്ഷിക്കാൻ നിർദ്ദേശം നൽകണമെന്ന് കാണിച്ച് ബൈഭവിന്റെ അഭിഭാഷകൻ കോടതിയിൽ അപേക്ഷ നൽകി. അന്വേഷണ ഉദ്യോഗസ്ഥരുടെ കൈവശം എത്ര ദൃശ്യങ്ങൾ ഉണ്ടെന്ന് അറിയില്ലെന്നും ആ ദൃശ്യങ്ങളാണ് തന്റെ നിരപരാധിത്വം തെളിയിക്കാൻ സഹായിക്കുകയെന്നുമാണ് ബൈഭവിന്റെ വാദം.
എന്നാൽ ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു അപേക്ഷ പ്രതിഭാഗം ഇപ്പോൾ മുന്നോട്ടുവെയ്‌ക്കുന്നതെന്ന് അറിയില്ലെന്ന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. അന്വേഷണം നടക്കുന്ന ഈ ഘട്ടത്തിൽ ഇത്തരമൊരു അപേക്ഷയ്‌ക്ക് സ്ഥാനമില്ലെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളുടെ പകർപ്പ് പ്രതിഭാഗത്തിന്റെ കൈവശവും ഉണ്ടെന്നും അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി.
മാലിവാളിന്റെ പരാതിയെ തുടർന്നും മർദ്ദനമേറ്റന്ന മെഡിക്കൽ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് ബിഭവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. റിപ്പോർട്ടിൽ മാലിവാളിന്റെ വലത്ക കവിളിനും ഇടതുകാലിനുമാണ് മർദനമേറ്റത്. കെജ്‌രിവാളിന്റെ സിവിൽ ലൈൻസ് വസതിയിൽ എത്തിയപ്പോഴാണ് മാലിവാളിന് ക്രൂര മർദ്ദനമേറ്റത്.