ടി20 ലോകകപ്പിന് ഒരുങ്ങിയിരിക്കുന്ന വമ്പന്മാർ കരുതിയിരിക്കണം അമേരിക്കയെ. ടി20 പരമ്പരയിൽ ബംഗ്ലാദേശിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് അമേരിക്ക ക്രിക്കറ്റ് മാമാങ്കത്തിനിറങ്ങുന്നത്. പരമ്പരയിലെ രണ്ടാം മത്സരത്തിൽ 6 റൺസിന്റെ ജയമാണ് യുഎസ് സ്വന്തമാക്കിയത്. ഇതോടെ ടെസ്റ്റ് പദവിയുള്ള രാജ്യത്തിനെതിരായ ആദ്യ ടി20 പരമ്പര ജയമെന്ന നേട്ടവും യുഎസ്എ സ്വന്തമാക്കി. ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തിലെ ജയം 5 വിക്കറ്റിനായിരുന്നു. സ്കോർ അമേരിക്ക- 20 ഓവറിൽ 144/6; ബംഗ്ലാദേശ് 19.3 ഓവറിൽ 138.
പേസർ അലി ഖാന്റെ മൂന്ന് വിക്കറ്റ് പ്രകടനമാണ് രണ്ടാം മത്സരത്തിൽ യുഎസിന് ആറ് റൺസിന്റെ ജയം സമ്മാനിച്ചത്. 25 റൺസാണ് താരം വഴങ്ങിയത്. ഡെത്ത് ഓവറുകളിലെ താരത്തിന്റെ പ്രകടനം ലോകകപ്പിലും യുഎസിന് മുതൽ കൂട്ടാവും. സൗരഭ് നേത്രവൽക്കറും ഷെഡ്ലിയും രണ്ട് വിക്കറ്റുമായി മത്സരത്തിൽ തിളങ്ങി.
മോനങ്ക് പട്ടേലിന്റെ പ്രകടനവും ബാറ്റിംഗിൽ അമേരിക്കയ്‌ക്ക് നിർണായകമായി. 42 റൺസാണ് താരം നേടിയത്. 4 ഫോറുകളും ഒരു സിക്സും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനാൽ കാലാവസ്ഥ അനുകൂലമാണെന്ന മേൽക്കെെ അമേരിക്കയ്‌ക്ക് ഉണ്ട്.
ടീമിലെ ഇന്ത്യക്കാർ
മോനങ്ക് പട്ടേൽ
ആഭ്യന്തര ക്രിക്കറ്റിൽ ഗുജറാത്തിന്റെ താരമായിരുന്നു മോനങ്ക് പട്ടേൽ. യുഎസിലേക്ക് ചേക്കേറുന്നതിന് മുമ്പ് അണ്ടർ 19 ടീമിലെ സജീവ സാന്നിധ്യമായിരുന്നു. ടി20യിൽ 25 മത്സരങ്ങളിലായി 22 ശരാശരിയിൽ 441 റൺസാണ് താരം നേടിയത്. ഇതിൽ 2 അർദ്ധസെഞ്ച്വറികളും ഉൾപ്പെടുന്നു.
ഹർമീത് സിംഗ്
ഓൾറൗണ്ട് മികവിലൂടെ ആഭ്യന്തര ക്രിക്കറ്റിൽ മുംബെെക്കായി തിളങ്ങിയ താരം. പിന്നാലെ പൂനെ വാരിയേഴ്സിലൂടെയും രാജസ്ഥാൻ റോയൽസിലൂടെയും ക്രിക്കറ്റ് ആരാധകർക്ക് പരിചിതനായി. യുഎസിനായി 6 ടി20 മത്സരങ്ങളിൽ കളിച്ചു. നിരവധി വിക്കറ്റുകൾ വീഴ്‌ത്തിയ താരം 81 റൺസും നേടി.
മിലിന്ദ് കുമാർ
ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിക്കായി തിളങ്ങിയ താരമാണ് ഓൾറൗണ്ടറായ മിലിന്ദ് കുമാർ. 46 മത്സരങ്ങളിൽ നിന്ന് 46 ശരാശരിയിൽ 2988 റൺസും നേടിയിട്ടുണ്ട്. ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസിന്റെയും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെയും ഭാഗമായിട്ടുണ്ട്. എന്നാൽ ഒരു മത്സരത്തിൽ പോലും അവസരം ലഭിച്ചില്ല.