സാവി ഹെർണാണ്ടസ് ബാഴ്‌സലോണയുടെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്തേക്ക്. പുതിയ പരിശീലകനായി ജർമ്മനിയുടെ ഹൻസി ഫ്‌ളിക് ചുമതലയേറ്റെടുത്തു. ക്ലബ്ബ് പ്രസിഡന്റ് ജോവാൻ ലപ്പോർട്ടയാണ് സാവിയുടെ സേവനം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. ഈ സീസണിലെ കിരീട വരൾച്ചയെ തുടർന്നാണ് ക്ലബിന്റെ ഇതിഹാസ താരമായിരുന്ന സാവിയെ പുറത്താക്കിയത്. പിന്നാലെ ഫ്‌ളിക് പരിശീലകന്റെ ചുമതല ഏറ്റെടുക്കുകയായിരുന്നു.
കഴിഞ്ഞ ജനുവരിയിൽ സ്വന്തം കാണികൾക്ക് മുന്നിൽ വിയ്യാറയലിനോട് പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് സാവി താൻ ഈ സീസണോടെ ക്ലബ്ബ് വിടുമെന്ന് പ്രഖ്യാപിച്ചത്. കരാർ ബാക്കിയുള്ളപ്പോഴായിരുന്നു ആരാധകരെ പോലും ഞെട്ടിച്ചുകെണ്ടുള്ള സാവിയുടെ പ്രഖ്യാപനം. എന്നാൽ, ലാപോർട്ടയുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ തീരുമാനം മാറ്റി ക്ലബിൽ തുടരാമെന്ന് അറിയിക്കുകയും ചെയ്തു.
2021-ൽ ബാഴ്‌സലോണയുടെ പരിശീലകനായി എത്തിയ സാവി 2022-23 സീസണിൽ ക്ലബ്ബിനെ ലാ ലിഗ കിരീടത്തിലേക്കും നയിച്ചു. 2025 ജൂൺ വരെ ബാഴ്‌സലോണക്കൊപ്പം തുടരുമെന്ന് പ്രഖ്യാപിച്ച് കൃത്യം ഒരു മാസത്തിന് ശേഷമാണ് അപ്രതീക്ഷിതമായുള്ള സാവിയുടെ പുറത്താകൽ.