വരുന്ന യൂറോകപ്പിന് ശേഷം അന്താരാഷ്‌ട്ര കരിയറിന് വിരാമമിടുന്നതായി പ്രഖ്യാപിച്ച് ഫ്രാൻസിന്റെ എക്കാലത്തെയും വലിയ ഗോൾ വേട്ടക്കാരനായ ഒലിവർ ജിറൂദ്. 2018 ലോകകപ്പിൽ ഫ്രാൻസിന് കിരീടം സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് ജിറൂദ്. 38-കാരൻ ക്ലബ് ഫുട്ബോളിൽ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. 131 മത്സരങ്ങളിൽ നിന്ന് 57 തവണയാണ് ഫ്രാൻസിന് വേണ്ടി ജിറൂദ് വല ചലിപ്പിച്ചത്.
ആഴ്സണൽ, ചെൽസി, എസി മിലാൻ ടീമുകൾക്കായി പന്തു തട്ടിയ താരം അമേരിക്കയിലെ മേജർ ലീഗ് സോക്കറിലേക്കാണ് ഇനി ചേക്കേറുന്നത്. എൽ.എ ഗാലക്സിക്ക് വേണ്ടി ഇനി ബൂട്ടണിയും. 2022ലാണ് തിയറി ഹെന്റിയുടെ റെക്കോർഡ് മറികടന്ന് ജിറൂദ് ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായത്.
ചെൽസിക്കൊപ്പം ചാമ്പ്യൻസ് ലീഗും എഫ്.എ കപ്പും എസി മിലാനൊപ്പം സീരി എ കിരീടവും നേടി ജിറൂദ് മൂന്ന് തവണ ആഴ്സണലിനൊപ്പം എഫ് എ കപ്പും നേടിയിട്ടുണ്ട്. യുവതാരങ്ങൾക്ക് വേണ്ടിയാണ് ഒഴിഞ്ഞു കാെടുക്കുന്നതെന്നും ശരീരം അനുവദിക്കുന്നത് വരെ പന്ത് തട്ടുമെന്നും അദ്ദേഹം പറഞ്ഞു.