ഒരു മാസകാലം നീണ്ടുനിൽക്കുന്ന ടി20 ലോകകപ്പിലൂടെ ശ്രദ്ധയാകർഷിക്കാനൊരുങ്ങി ഇന്ത്യൻ ബ്രാൻഡുകൾ. ദക്ഷിണാഫ്രിക്ക മുതൽ അമേരിക്ക വരെയുള്ള രാജ്യങ്ങളുടെ കിറ്റ് സ്‌പോൺസർ ചെയ്താണ് ഇന്ത്യൻ ബ്രാൻഡുകൾ ശ്രദ്ധേയമാകുന്നത്. അമൂൽ മുതൽ കർണാടകയുടെ നന്ദിനി വരെ പട്ടികയിലുണ്ട്. ഇന്ത്യൻ ബ്രാൻഡുകളെ ആഗോളതലത്തിൽ വളർത്താനുള്ള ശ്രമത്തിലാണ് കമ്പനികൾ.
ദക്ഷിണാഫ്രിക്ക, അമേരിക്ക, ശ്രീലങ്ക എന്നീ ടീമുകളെയാണ് അമൂൽ സ്‌പോൺസർ ചെയ്യുന്നത്. ഇത് ആദ്യമായല്ല അമൂൽ ക്രിക്കറ്റ് ടീമുകകളെ സ്പോണസർ ചെയ്യുന്നത്. നേരത്തെ ദക്ഷിണാഫ്രിക്കയെയും നെതർലൻഡിനെയും അഫ്ഗാനെയും സ്പോണസർ ചെയ്തിരുന്നു. 2019 മുതൽ ഓസ്‌ട്രേലിയയുടെ ഡിജിറ്റൽ പങ്കാളിയാണ് എച്ച്‌സിഎൽ ടെക്‌നോളജീസ്. 358 കോടി രൂപയ്‌ക്കാണ് ഡ്രീം ഇലവൻ ടീം ഇന്ത്യയുടെ ജഴ്‌സി സ്‌പോൺസർഷിപ്പ് അവകാശം സ്വന്തമാക്കിയത്.
കർണാടക മിൽക്ക് ഫെഡറേഷന്റെ നന്ദിനി സ്‌കോട്ട്‌ലന്റിന്റെയും അയർലൻഡിന്റെയും കിറ്റ് സ്‌പോൺസർ ചെയ്യുന്നത്. നന്ദിനിയെ ആഗോള ബ്രാൻഡ് ആക്കി മാറ്റുന്നതിനുള്ള അവസരമാണിതെന്നും മത്സരത്തിനിടെ ടീമുകൾ ബ്രാൻഡിനെ ആളുകൾക്കിടയിലേക്ക് എത്തിക്കുമെന്നും കെഎംഎഫ് എംഡി എം കെ ജഗദീഷ് പറഞ്ഞു. 2.5 കോടി രൂപയ്‌ക്കാണ് ഇരുടീമുകളുടെയും ജഴ്‌സി സ്‌പോൺസർഷിപ്പ് അവകാശം നന്ദിനി സ്വന്തമാക്കിയത്.















