ചൈനയുടെ രഹസ്യ ബഹിരാകാശ പേടകം ഭ്രമണപഥത്തിലേക്ക് അജ്ഞാത വസ്തുവിനെ പുറന്തള്ളുന്നതായി റിപ്പോർട്ട്. ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് 372 മൈൽ ഉയരത്തിൽ നിഗൂഢ വസ്തുവിനെ തുറന്നുവിട്ടതെന്ന് അമേരിക്കൻ ബഹിരാകാശ സേന സൂചന നൽകുന്നു. സേന ഇതിനെ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്.
ഹാർവേർഡ് യൂണിവേഴ്സിറ്റിയിലെ ജ്യോതിശാസ്ത്രജ്ഞനായ ജോനാഥൻ മക്‌ഡൊവൽ മെയ് 24-നാണ് ആദ്യമായി നിഗൂഢ വസ്തുവിനെ കാണുന്നത്. ഒരു പക്ഷേ ഇത് ഉപഗ്രഹ വിന്യാസമാകാം അല്ലെങ്കിൽ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി ഹാർഡ്‌വെയർ തിരികെ ഭൂമിയിലേക്ക് എത്തുന്നതാകാം എന്നാണ് പ്രാഥമിക നിഗമനം. കാനഡയിലെ കൊളംബോയിലെ ഗ്രൗണ്ട് സ്റ്റേഷനെയാണ് വസ്തു ലക്ഷ്യം വയ്‌ക്കുന്നതെന്നാണ് വാനനിരീക്ഷകനായ സ്കോട്ട് ടില്ലി പറയുന്നത്. ഒപ്റ്റിക്കൽ-ബാൻഡ് ബഹിരാകാശ നിരീക്ഷണത്തിൽ വൈദഗ്ധ്യമുള്ള സ്വിറ്റ്സർലൻഡിലെ ഗ്രൂപ്പംഗമാണ് ടില്ലി. ഡിസംബർ 15-ന് ചൈനീസ് പേടകം വിക്ഷേപിച്ചത് മുതൽ പേടകത്തെ നിരീക്ഷിച്ച് വരികയാണ്.
ചൈനീസ് മിത്തോളജിക്കൽ സ്പിരിറ്റ് ഡ്രാഗണിന്റെ ‘ഷെൻലോംഗ്’ എന്ന് പേരിട്ടിരിക്കുന്ന പേടകം കഴിഞ്ഞ ഡിസംബറിലാണ് വിക്ഷേപിച്ചത്. ഇതിന് പിന്നാലെ നിരവധി വസ്തുക്കളാണ് ഭ്രമണപഥത്തിലേക്ക് പേടകത്തിൽ നിന്ന് പുറന്തള്ളുന്നത്. ചൈനീസ് ബഹിരാകാശ പേടകത്തിന്റെ പ്രവൃത്തികൾ അമേരിക്ക നാളുകളായി നിരീക്ഷിക്കുന്നുണ്ട്. ബഹിരാകാശ യുദ്ധത്തിന് വരെ ചൈന പദ്ധതിയിടുന്നുണ്ടെന്ന് നാസ മേധാവി സൂചിപ്പിച്ചിരുന്നു.
ബഹിരാകാശം സമാധാനപരമയി ഉപയോഗിക്കുന്നത് ലക്ഷ്യമിട്ടാണ് വിക്ഷേപണങ്ങൾ നടത്തുന്നതെന്ന് മാത്രമാണ് ചൈന നൽകുന്ന വിശദീകരണം. ദൗത്യം അവസാനിക്കുന്നതോടെ ബഹിരാകാശ പേടകത്തെ സുരക്ഷിതമായി തിരികെ എത്തിക്കുമെന്നും അവകാശപ്പെട്ടിരുന്നു. എന്നാൽ അതിന് ശേഷം മറ്റ് വിവരങ്ങൾ മറച്ചുവയ്‌ക്കുകയാണ് ചൈന. ഇത് സൂക്ഷിക്കണമെന്ന മുന്നറിയിപ്പാണ് നേരത്തെ അമേരിക്ക നൽകിയത്.















