ന്യൂയോർക്ക് : സമാധാന ദൗത്യത്തെ മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് എടുത്ത് പറഞ്ഞ് കോംഗോയിലെ യുഎൻ മിഷന്റെ ഭാഗമായ ഇന്ത്യൻ വനിതാ അംഗം മേജർ രാധിക സെൻ. ഐക്യരാഷ്‌ട്രസഭയുടെ മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ അവാർഡ് ഏറ്റുവാങ്ങിയതിന് ശേഷമായിരുന്നു രാധികയുടെ പ്രതികരണം. സമാധാന സേനാംഗം എന്ന നിലയിൽ സംഘർഷ ബാധിത മേഖലകളിൽ ഓരോ വ്യക്തികളുടേയും ആവശ്യങ്ങളെ പിന്തുണയ്‌ക്കുമെന്നും, ശാശ്വത സമാധാനം ഉറപ്പാക്കാൻ മാതൃകയായി പ്രവർത്തിക്കുമെന്നും രാധിക സെൻ പറയുന്നു.
പ്രതികൂല സാഹചര്യങ്ങളെ മറികടന്നു കൊണ്ട് ഓരോ സമാധാന സേന അംഗങ്ങളും നടത്തുന്ന കഠിനാധ്വാനത്തെ ലോകം അംഗീകരിക്കുന്നതിനാൽ തനിക്ക് ഈ അവാർഡ് ഏറെ പ്രത്യേകതയുള്ളതാണെന്നും രാധിക കൂട്ടിച്ചേർത്തു. ” സഹപ്രവർത്തകരുടെ കൂട്ടായ പരിശ്രമങ്ങൾക്ക് കൂടിയുള്ള അംഗീകാരമാണിത്. സമൂഹത്തിന് മാതൃകയായി പ്രവർത്തിക്കുക എന്നത് വളരെ വലിയ കാര്യമാണ്. പ്രശ്‌നബാധിത മേഖലകളിൽ ലിംഗസമത്വം എന്നത് വലിയൊരു വെല്ലുവിളി തന്നെയായി ഇപ്പോഴും മുന്നിലുണ്ട്. സ്ത്രീകളിലും പെൺകുട്ടികളിലുമെല്ലാം ഈ പ്രശ്‌നങ്ങൾ ചെലുത്തുന്ന ആഘാതങ്ങൾ ചെറുതല്ല. ഈ സാഹചര്യങ്ങളിൽ സ്ത്രീകളെ മുഖ്യധാരയിലേക്ക് എത്തിക്കേണ്ടുന്നതിന്റെ ആവശ്യകതയും എടുത്ത് പറയണം.
ഓരോ സാഹചര്യത്തിലും സംഘത്തിലെ അംഗങ്ങൾ നൽകിയ പിന്തുണ ചെറുതല്ല. അവർ നൽകിയ മാർഗനിർദേശങ്ങൾക്കും സഹകരണത്തിനും ഈ ഘട്ടത്തിൽ നന്ദി പറയുകയാണ്. ഓരോ മേഖലയിലും സുസ്ഥിരമായ സമാധാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സമാധാന സേനയിലെ അംഗങ്ങൾ പ്രവർത്തിക്കുന്നത്. അവരുടെ അശ്രാന്ത പരിശ്രമം അംഗീകരിക്കപ്പെടുന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണെന്നും” രാധിക സെൻ പറയുന്നു. മേജർ സുമൻ ഗവാനിക്ക് ശേഷം യുഎൻ മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ അവാർഡ് ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ സമാധാന സേനാംഗമാണ് മേജർ രാധിക സെൻ.















