എറണാകുളം: നഗരത്തിലെ രൂക്ഷമായ വെള്ളക്കെട്ടിൽ കൊച്ചി കോർപറേഷൻ കൗൺസിലിൽ ബഹളം. ‘കൊച്ചി കോർപറേഷൻ റൂം ഫോർ റിവർ’ എന്നെഴുതിയ വള്ളത്തിന്റെ രൂപത്തിലുള്ള കട്ടൗട്ട് ഉയർത്തി യുഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചതോടെയാണ് ബഹളത്തിലേക്ക് നീങ്ങിയത്.
കൗൺസിലിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ പരസ്പരം ആരോപണ പ്രത്യാരോപണത്തിലേക്കും, വാക്പോരിലേക്കും നീങ്ങി. പ്രതിഷേധം ശക്തമായതോടെ കൗൺസിൽ യോഗം അവസാനിപ്പിച്ച് മേയർ ഇറങ്ങിപ്പോയി. ചില കൗൺസിലർമാരുടെ വാർഡുകളിൽ മാത്രമാണ് വെള്ളക്കെട്ടെന്ന മേയറുടെ പരാമർശമാണ് പ്രതിപക്ഷത്തെ കൂടുതൽ പ്രകോപിപ്പിച്ചത്. ചില കൗൺസിലർമാർ വെള്ളക്കെട്ട് പരിഹരിക്കാനുളള നടപടികൾ നേരത്തെ കൈക്കൊണ്ടിരുന്നുവെന്നും മേയർ പറഞ്ഞു.
നഗരത്തിലെ വെള്ളക്കെട്ട് മേയറുടെ കെടുകാര്യസ്ഥതയുടെ ഫലമാണെന്ന് കോർപറേഷൻ പ്രതിപക്ഷ നേതാവ് അഡ്വ.ആൻറണി കുരീത്തറ കുറ്റപ്പെടുത്തി. എന്നാൽ വെള്ളക്കെട്ട് വിഷയത്തിൽ പ്രതിപക്ഷം രാഷ്‌ട്രീയം കളിക്കുകയാണെന്നാണ് മേയർ അഡ്വ.എം അനിൽകുമാറിന്റെ വാദം. വെള്ളക്കെട്ട് തന്റെ കുറ്റമല്ലെന്നും മേഘവിസ്ഫോടനം ഉണ്ടായതാണ് ശക്തമായ മഴയ്‌ക്ക് കാരണമായതെന്നും മേയർ പറഞ്ഞു.















