ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയായ എയർ ടാക്സിയുടെ പ്രവർത്തനങ്ങൾ വ്യോമയാന മന്ത്രാലയം വേഗത്തിലാക്കിയതായി റിപ്പോർട്ട്. 2026-ഓടെ പദ്ധതി യാഥാർത്ഥ്യമാക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം.
ആദ്യ ഘട്ടത്തിൽ ഡൽഹി, മുംബൈ, ബെംഗളൂരു എന്നീ നഗരങ്ങളിലായിരുക്കും എയർ ടാക്സി സേവനം ആരംഭിക്കുക. രണ്ടാം ഘട്ടത്തിൽ ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. എയർ ടാക്‌സികൾ പറന്നുയരാനുള്ള റൂട്ട് മാപ്പ് തയ്യാറാക്കാൻ സാങ്കേതിക സമിതികൾക്ക് ഡിജിസിഎ രൂപം നൽകിയതായാണ് വിവരം.
ഇന്റർഗ്ലോബ് എന്റർപ്രൈസസും യുഎസ് ആസ്ഥാനമായുള്ള ആർച്ചർ ഏവിയേഷൻസുമാണ് ഏയർ ടാക്സി സർവ്വീസ് ഒരിക്കുന്നത്. ഡിജിസിഎയുമായും വ്യോമയാന മന്ത്രാലയവുമായുള്ള കമ്പനിയുടെ ചർച്ചകൾ അവസാന ഘട്ടത്തിലാണ്. വെര്‍ട്ടിക്കല്‍ ടേക്ക്ഓഫ്, ലാന്‍ഡിങ് എന്നിവ സംബന്ധിച്ച് വ്യോമയാന മന്ത്രാലയം രൂപരേഖ തയ്യാറാക്കുന്നതിന് പിന്നാലെ കമ്പനി അടിസ്ഥാന പ്രവർത്തനങ്ങൾ ആരംഭിക്കും. രാജ്യത്തെ പ്രമുഖ എയർലെെൻ കമ്പനിയായ ഇൻഡിഗോയുടെ മാതൃ കമ്പനികളിലൊന്നാണ് ഇന്റർഗ്ലോബ് എന്റർപ്രൈസസ്.
പൈലറ്റടക്കം അഞ്ച് പേർക്കാണ് ചെറുവിമാനത്തിൽ യാത്ര ചെയ്യാൻ സാധിക്കുക. 160 കിലോമീറ്റർ യാത്ര ചെയ്യാനാകുന്ന ഈ ചെറുവിമാനം മെഡിക്കൽ, എമർജൻസി, ചാർട്ടർ സേവനങ്ങൾക്കും ഉപയോഗിക്കാനാകും. ന്യൂഡൽഹിയിൽ ഒരു കാറിൽ 60-90 മിനിറ്റ് എടുത്ത് സഞ്ചരിക്കുന്ന അതേ ദൂരം 7 മിനിറ്റിനുള്ളിൽ എയര്‍ ടാക്‌സിക്ക് മറികടക്കാൻ കഴിയും. 2000 മുതല്‍ 3000 രൂപവരെയായിരിക്കും നിരക്ക്.















