ആലപ്പുഴ: കേരള രാഷ്ട്രീയത്തിലെ ചരിത്രം മാറ്റിക്കുറിച്ച തൃശൂർ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയെ പ്രശംസിച്ച് ശോഭാ സുരേന്ദ്രൻ. രണ്ട് തവണ തോറ്റിട്ടും തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ച സുരേഷ് ഗോപിയുടെ മാതൃക പാർട്ടി പിന്തുടരണമെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ മാദ്ധ്യമപ്രവർത്തകരോടാണ് ശോഭാ സുരേന്ദ്രന്റെ പ്രതികരണം.
താൻ ഇനി ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കും. ആറ്റിങ്ങലിൽ മത്സരിച്ചിരുന്നെങ്കിൽ ജയിക്കുമായിരുന്നു എന്നതിന് ഒരു പ്രസക്തിയുമില്ല. പാർട്ടിയുടെ തീരുമാനത്തിലൂടെ മാത്രമേ മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂ. ബിജെപിയെ സിപിഎം പ്രവർത്തകർ ഒരു ബദലായി കാണുന്നു എന്നതിന്റെ തെളിവാണ് തനിക്ക് ആലപ്പുഴയിൽ നിന്നും ലഭിച്ച വോട്ടുകളെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
സിപിഎമ്മിന്റെ ചെങ്കോട്ടയിൽ നിന്നാണ് ശോഭാ സുരേന്ദ്രൻ മൂന്ന് ലക്ഷത്തോളം വോട്ടുകൾ നേടിയത്. മത്സരിച്ച മണ്ഡലങ്ങളിലെല്ലാം വോട്ടുനില ഉയർത്തിയ ശോഭ ഇത്തവണയും പതിവ് തെറ്റിച്ചില്ല. ഹരിപ്പാട്, കായംകുളം നിയമസഭാ മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്താണ് ശോഭാ സുരേന്ദ്രൻ.
കോൺഗ്രസിന്റെ സ്വാധീന പ്രദേശങ്ങളായ ഹരിപ്പാട് ലോക്സഭാ മണ്ഡലത്തിലെ കരുവാറ്റ, കുമാരപുരം, ചെറുതന പഞ്ചായത്തുകളിലും ശോഭാ സുരേന്ദ്രൻ ലീഡ് ചെയ്തതും ശ്രദ്ധേയമായിരുന്നു. കോൺഗ്രസിന്റെ കെ സി വേണുഗോപാൽ 4,04,560 വോട്ടുകളാണ് സ്വന്തമാക്കിയത്.