ഓഹരി വിപണിയിൽ കോടികളുടെ അഴിമതി നടന്നുവെന്ന രാഹുലിന്റെ ആരോപണത്തിന് മറുപടി നൽകി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സെൻസെക്സ് ഓഹരി വിപണി സർവകാല റെക്കോർഡിലാണ് വ്യാപാരം അവസാനിച്ചത്. ഇതിന് പിന്നിലെ കാരണം പരിശോധിക്കാൻ സംയുക്ത പാർലമെൻ്ററി സമിതിയെക്കൊണ്ട് അന്വേഷണത്തിന് ഉത്തരവിടണോ എന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്. രാഹുലിന്റെ പേരെടുത്ത് പറയാതെയാണ് മുഖ്യമന്ത്രിയുടെ പരാമർശം.
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത് ഷായും ധനമന്ത്രി നിർമല സീതാരാമനും 30 ലക്ഷം കോടിയുടെ കുഭകോണം നടത്തിയെന്ന അടിസ്ഥാന രഹിതമായ ആരോപണം രാഹുൽ ഉന്നയിച്ചതിന് പിന്നാലെയാണ് ഹിമന്ത ബിശ്വ ശർമ്മയുടെ പരാമർശം. വ്യാജ എക്സിറ്റ് പോളുകൾ പുറത്തുവന്നതോടെ ഓഹരി വിപണി ഉയർന്നെന്നും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ വിപണി കൂപ്പുകുത്തിയെന്നും ചില്ലറ നിക്ഷേപകർക്ക് 30 ലക്ഷം കോടി രൂപ ഇതിലൂടെ നഷ്ടപ്പെട്ടെന്നും രാഹുൽ പറഞ്ഞു.രാജ്യം കണ്ട ഏറ്റവും വലിയ ഓഹരി വിപണി കുംഭകോണമാണിതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
എന്നാൽ ഇന്ന് ബോംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ സൂചികയായ സെൻസെക്സ് റെക്കോർഡിലാണ് വ്യപാരം അവസാനിപ്പിച്ചത്. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം. നിരവധി നേതാക്കളാണ് രാഹുലിനെ വിമർശിച്ച് രംഗത്തെത്തിയത്.















