മൂന്നാം മോദി സർക്കാർ അധികാരമേൽക്കാൻ ഇനി ഒരുനാൾ മാത്രം. നാളെ രാത്രി 7.15 ഓടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യുന്നത്. മൂന്നാം മോദി സർക്കാരിന്റെ ഭരണത്തിനായി ലോകം ഉറ്റുനോക്കുമ്പോൾ മന്ത്രി സഭയിൽ ശോഭിക്കാൻ മലയാളികളുടെ സ്വന്തം സുരേഷ് ഗോപി മുതൽ തെലുങ്ക് സൂപ്പർ സ്റ്റാർ ബാലകൃഷ്ണ വരെയുണ്ട്. 18-ാം ലോക്‌സഭയിലെ താരങ്ങൾ ആരെല്ലാമെന്ന് നോക്കാം..
സുരേഷ് ഗോപി

കേരളത്തിൽ നിന്നും ലോക്‌സഭയിലേക്ക് വിജയിക്കുന്ന ആദ്യ ബിജെപി സ്ഥാനാർത്ഥിയാണ് സുരേഷ് ഗോപി. ചാരത്തിൽ നിന്നുയർന്നു പൊങ്ങിയ ഫീനിക്‌സ് പക്ഷിയെ പോലയായിരുന്നു തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയം. 74,686 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. ഒരു തവണ പോലും വോട്ട് നില ഉയർത്താൻ സാധിക്കാതെയായിരുന്നു എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികൾ തൃശൂരിൽ പരാജയപ്പെട്ടത്.
കങ്കണ റണാവത്ത്

ബോളിവുഡിന്റെ ലേഡി സൂപ്പർ സ്റ്റാർ കങ്കണയാണ് മൂന്നാം മോദി സർക്കാരിന് കരുത്ത് പകരുന്ന അടുത്ത താരം. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച കങ്കണ 73,703 വോട്ടിന്റെ ഭൂരിപക്ഷം സ്വന്തമാക്കിയാണ് വിജയിച്ചത്. 2019ൽ ബിജെപിയിൽ നിന്ന് വഴുതി പോയ മാണ്ഡി മണ്ഡലത്തെ ഇത്തവണ കങ്കണയിലൂടെയാണ് എൻഡിഎ തിരിച്ചു പിടിച്ചത്. ഹിമാചൽ പ്രദേശിൽ ആറ് തവണ മുഖ്യമന്ത്രിയായിരുന്ന വീരഭദ്ര സിംഗിന്റെ മകൻ വിക്രമാദിത്യ സിംഗിനെയാണ് കോൺഗ്രസ് കളത്തിലിറക്കിയിരുന്നത്. എന്നാൽ കങ്കണയോട് തോൽവി ഏറ്റുവാങ്ങി വിക്രമാദിത്യ സിംഗ് പിന്മാറുകയായിരുന്നു.
അരുൺ ഗോവിൽ

രാമാനന്ദ് സാഗറിന്റെ രാമായണം പരമ്പരയിലൂടെ ശ്രീരാമനായെത്തിയാണ് അരുൺ ഗോവിൽ പ്രേക്ഷക ഹൃദയം കവർന്നത്. നടൻ എന്നതിലുപരി പൊതുപ്രവർത്തകൻ കൂടിയായ അരുൺ ഗോവിൽ ഉത്തർപ്രദേശിലെ മീററ്റിൽ നിന്നാണ് വിജയിച്ചത്. 10,585 വോട്ടിന്റെ ഭൂരിപക്ഷവും അദ്ദേഹം സ്വന്തമാക്കിയിരുന്നു.
ഹേമാ മാലിനി

ബോളിവുഡിന്റെ ഡ്രീം ഗേൾ എന്നറിയപ്പെടുന്ന ഹേമാ മാലിനി ഉത്തർപ്രദേശിലെ മഥുരയിൽ നിന്നാണ് മത്സരിച്ചത്. കോൺഗ്രസിന്റെ മുകേഷ് ധൻഗറിനെ 2,93,407 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.
രവി കിഷൻ

പ്രശസ്ത ഭോജ്പൂരി നടനാണ് രവി കിഷൻ. ഉത്തർ പ്രദേശിലെ ഗോരഖ്പൂർ മണ്ഡലത്തിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി വിജയിച്ച രവി കിഷൻ സമാജ്‌വാദി പാർട്ടിയുടെ കാജൽ നിഷാദിനെ 1,03,526 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.
മനോജ് തിവാരി

നോർത്ത് ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച മനോജ് തിവാരി, ഭോജ്പൂരി നടനാണ്. 1,38,778 വോട്ടുകൾക്കാണ് കോൺഗ്രസിന്റെ കനയ്യ കുമാറിനെ അദ്ദേഹം തോൽപ്പിച്ചത്.
പവൻ കല്യാൺ

ജനസേന പാർട്ടിയുടെ സ്ഥാപകനും നേതാവുമാണ് പവൻ കല്യാൺ. ആന്ധ്രാ പ്രദേശിലെ പിതപുരം മണ്ഡലത്തിൽ നിന്ന് അദ്ദേഹം 58,546 വോട്ടിനാണ് വിജയിച്ചത്. പവൻ കല്യാണിനെ കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കാമെന്ന് ദേശീയ മാദ്ധ്യമങ്ങളിൽ പറയുന്നു.
നന്ദമുരി ബാലകൃഷ്ണ

ആന്ധ്ര പ്രദേശിലെ ഹിന്ദുപൂരിൽ നിന്ന് വിജയിച്ചാണ് ടിഡിപി നേതാവും സൂപ്പർ സ്റ്റാറുമായ നന്ദമുരി ബാലകൃഷ്ണ എംഎൽഎ ആയത്. 12,713 വോട്ടിനാണ് അദ്ദേഹം വിജയിച്ചത്. എംഎൽഎ ആയത്. ഇദ്ദേഹത്തെയും കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കാമെന്നാണ് പുറത്തുവരുന്ന വിവരം.















