കൊച്ചി: യാത്രക്കാരൻ വായിൽ കടിച്ചുപിടിച്ച ശേഷം നൽകിയ നോട്ട് വനിതാ കണ്ടക്ടർ വാങ്ങാൻ വിസമ്മതിച്ചതിനെ തുടർന്ന് കെഎസ്ആർടിസി ബസിൽ തർക്കം. വാക്കുതർക്കം രൂക്ഷമായതോടെ വനിതാ കണ്ടക്ടർ ബസിൽ നിന്ന് ഇറങ്ങിപ്പോയതോടെ സർവീസ് തന്നെ മുടങ്ങി. മൂവാറ്റുപുഴ ഡിപ്പോയിൽ നിന്ന് സർവീസ് നടത്തിയ പ്രിയദർശിനി ബസിലാണ് സംഭവം.
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. മൂവാറ്റുപുഴ ഡിപ്പോയിൽ നിന്ന് കൂത്താട്ടുകുളം സ്റ്റാൻഡിലെത്തിയ പ്രിയദർശിനി ബസിലാണ് യാത്രക്കാരനും വനിതാ കണ്ടക്ടറും തമ്മിൽ തർക്കമുണ്ടായത്. യാത്രക്കാരൻ വായിൽ കടിച്ചുപിടിച്ച ശേഷം നൽകിയ നോട്ട് കണ്ടക്ടർ വാങ്ങാൻ തയ്യാറായില്ല. ഇതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി.
സംഭവത്തിന് പിന്നാലെ വനിതാ കണ്ടക്ടർ ബസിൽ നിന്ന് ഇറങ്ങിപ്പോയി. തുടർന്ന് യൂണിറ്റ് ഇൻസ്‌പെക്ടറുടെ മുന്നിലെത്തി സംഭവത്തെക്കുറിച്ച് വിശദീകരണം നൽകി. വായിൽ കടിച്ചുപിടിച്ച നിലയിലുള്ള നോട്ട് വാങ്ങാൻ തയ്യാറാകാതിരുന്നതിനെ തുടർന്നാണ് തർക്കമുണ്ടായതെന്നും കണ്ടക്ടർ അറിയിച്ചു.
സംഭവത്തെക്കുറിച്ച് കൂത്താട്ടുകുളം പൊലീസിലും വിവരം അറിയിച്ചു. പിന്നാലെ പൊലീസ് സംഘം കൂത്താട്ടുകുളം ബസ് സ്റ്റാൻഡിലെത്തി സംഭവത്തിൽ അന്വേഷണം നടത്തി. ഇതിനിടെ വനിതാ കണ്ടക്ടർ കൂത്താട്ടുകുളം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.
ആശുപത്രിയിൽ നിന്ന് പിന്നീട് കൂത്താട്ടുകുളം സ്റ്റാൻഡിലേക്ക് തിരിച്ചെത്തിയ കണ്ടക്ടർ, മാനസിക സമ്മർദം കാരണം ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണെന്ന് യൂണിറ്റ് ഇൻസ്‌പെക്ടർ രോഹിണിയെ അറിയിച്ചു. ആശുപത്രിയിൽ നിന്നുള്ള ഒ.പി. ടിക്കറ്റും ഇതുസംബന്ധിച്ച അപേക്ഷയും ഇൻസ്‌പെക്ടർക്ക് കൈമാറിയ ശേഷമാണ് കണ്ടക്ടർ മടങ്ങിയത്.
സംഭവത്തെ തുടർന്ന് മൂവാറ്റുപുഴ ഡിപ്പോയിൽ വിവരം അറിയിച്ചെങ്കിലും പകരം കണ്ടക്ടറെ ലഭ്യമാക്കാൻ കഴിഞ്ഞില്ല. ഇതോടെ യാത്ര തുടരാൻ കഴിയാതെ കെഎസ്ആർടിസി ബസിന്റെ ട്രിപ്പ് മുടങ്ങി.














