നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മൂന്നാം എൻ ഡി എ സർക്കാർ അധികാരമേൽക്കുമ്പോൾ പ്രധാനമന്ത്രിയുടെ വലം കയ്യായി അമിത് ഷാ സർക്കാരിന്റെ ഭാഗമാണ്. രണ്ടാം മോഡി മന്ത്രിസഭയിലാണ് ആദ്യമായി അമിത് ഷാ കേന്ദ്രമന്ത്രി ആകുന്നത്. 2019 മുതൽ 31-ാമത് ആഭ്യന്തര മന്ത്രിയും 2021 മുതൽ ഇന്ത്യയുടെ ആദ്യ സഹകരണ മന്ത്രിയുമായി സേവനമനുഷ്ഠിക്കുന്നു.

ഗുജറാത്തികളായ മാതാപിതാക്കൾ, ശ്രീമതി കുസുംബെൻ, അനിൽചന്ദ്ര ഷാ എന്നിവരുടെ മകനായി 1964 ഒക്ടോബർ 22 ന് മുംബൈയിലാണ് അമിത് ഷാ ജനിച്ചത്. ജന്മനാടായ മൻസയിൽ (ഗുജറാത്ത്) സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഇതിന് ശേഷം കുടുംബത്തോടൊപ്പം അഹമ്മദാബാദിലേക്ക് പോയി. അദ്ദേഹത്തിന്റെ കുടുംബം രാഷ്‌ട്രീയ സ്വയംസേവക സംഘവുമായി അഭിമുഖ്യമുള്ളവരായിരുന്നു. കോളേജ് പഠനകാലത്ത് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിൽ (എബിവിപി) അദ്ദേഹം അംഗമായി. പിന്നീട് ബിജെപിയിൽ ചേർന്നു. അഹമ്മദാബാദിലെ നാരൻപുര വാർഡിലെ ബൂത്ത് കാര്യകർത്താവായാണ് അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ജീവിതം ആരംഭിച്ചത്.

1991-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഗാന്ധിനഗറിൽ ലാൽ കൃഷ്ണ അദ്വാനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ മാനേജ്‌മെൻ്റ് വൈദഗ്ധ്യത്തെ രാജ്യം ആദ്യമായി ശ്രദ്ധിച്ചത്. ഈ മണ്ഡലത്തിന്റെ ഭാഗമായിരുന്ന സർഖേജ് നിയമസഭാ മണ്ഡലത്തിൽ 1997 ൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് അമിത് ഷാ ആദ്യമായി നിയമസഭയിലെത്തിയത്. ആ തെരഞ്ഞെടുപ്പിൽ 24,689 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. ഇതിനുശേഷം എല്ലാ തെരഞ്ഞെടുപ്പുകളിലും അദ്ദേഹം മുമ്പത്തേക്കാൾ വലിയ വിജയങ്ങൾ നേടി. രണ്ടാം തിരഞ്ഞെടുപ്പിൽ അദ്ദേഹം തന്റെ വിജയമാർജിൻ 1,32,477 ആയി ഉയർത്തി, അത് തന്റെ ആദ്യ വിജയത്തേക്കാൾ അഞ്ചിരട്ടി കൂടുതലായിരുന്നു.

2012 ൽ ആ നിയമസഭാമണ്ഡലം ഇല്ലാതാകുന്നത് വരെ അദ്ദേഹം അവിടെ തുടർന്നു. പിന്നീട് ഗാന്ധി നഗർ പാർലിമെന്റ് മണ്ഢലത്തിന്റെ കീഴിൽത്തന്നെയുള്ള നാരൻപുരയിലെ എം എൽ എ ആയിരുന്നു അദ്ദേഹം. 2002ൽ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായതോടെയാണ് അദ്ദേഹത്തിന്റെ ജീവിതം വഴിതിരിയുന്നത്. പിന്നീട് 2014ൽ ബിജെപി ദേശീയ അധ്യക്ഷനായി. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അമിത് ഷായുടെ നേതൃത്വത്തിലാണ് ബിജെപി മികച്ച വിജയം നേടിയത്. അമിത് ഷാ ദീർഘകാലം പാർട്ടി അധ്യക്ഷനായി തുടർന്നു. 2017 ൽ അമിത് ഷാ രാജ്യസഭയിലെത്തി.2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ രണ്ടാം തവണയും ബിജെപി സർക്കാർ രൂപീകരിച്ചപ്പോൾ അമിത് ഷായെ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയാക്കി.2024 ലെ തിരഞ്ഞെടുപ്പിൽ ഏതാണ്ട് ഏഴര ലക്ഷം വോട്ടുകൾക്കാണ് അമിത് ഷാ ജയിച്ചത്.

രാഷ്‌ട്രീയ ചാണക്യൻ എന്ന ഇമേജിനപ്പുറം ആഭ്യന്തര മന്ത്രി എന്ന നിലയിൽ ആരും ചിന്തിക്കുക പോലും ചെയ്യാത്ത കടുത്ത, അഭൂതപൂർവമായ തീരുമാനങ്ങൾ എടുത്തയാളാണ് അമിത് ഷാ.ആർട്ടിക്കിൾ 370 നീക്കം ചെയ്തതുൾപ്പെടെ ദേശീയതാൽപ്പര്യം മുൻനിർത്തി അദ്ദേഹം നടപ്പിലാക്കിയ ആ തീരുമാനങ്ങൾ ചരിത്രം സൃഷ്ടിച്ചു. കാശ്മീരിന് പ്രത്യേക അവകാശം നൽകുന്ന ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞത്,മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളായ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 2015-ന് മുമ്പ് രാജ്യത്തേക്ക് കുടിയേറിയ മതപരമായി പീഡിപ്പിക്കപ്പെട്ട ന്യൂനപക്ഷ സമുദായങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന പൗരത്വ (ഭേദഗതി) നിയമം,ദേശീയ പൗരത്വ രെജിസ്റ്റർ. നിലവിലെ നിയമങ്ങൾക്ക് പകരമായി അവതരിപ്പിച്ച ഭാരതീയ ന്യായ സംഹിത എന്നിവ അമിത് ഷായുടെ തൊപ്പിയിലെ പൊൻതൂവലുകളാണ്.















