ചെന്നൈ: ഉറുമ്പുകൾ അരിമണി സ്വരൂപിക്കുന്നത് പോലെ ഓരോ നാണയങ്ങളും സ്വരൂപിച്ച് കഷ്ടപ്പെട്ടാണ് മാതാപിതാക്കൾ ഓരോ മക്കളെയും വളർത്തുന്നത്. അവരുടെ കഠിനാധ്വാനത്തിന് തക്കതായ ഫലം മക്കൾ തിരിച്ചു നൽകിയാൽ അതിൽപരം സന്തോഷം വേറെയുണ്ടാവില്ല. അത്തരത്തിൽ തന്റെ പിതാവിന് മകൾ നൽകിയ സമ്മാനമാണ് ഇപ്പോൾ ഏവരെയും കണ്ണീരണിയിക്കുന്നത്.
തമിഴ്‌നാട് മുനിസിപ്പാലിറ്റി ഓഫീസിലെ ശുചീകരണത്തൊഴിലാളിയായിരുന്ന ശേഖറിന് തന്റെ മകൾ ദുർഗയെ പഠിപ്പിച്ച് ഒരു സർക്കാർ ഉദ്യോഗസ്ഥയാക്കണമെന്നായിരുന്നു ആഗ്രഹം. പിതാവിന്റെ ഈ ആഗ്രഹം സാക്ഷാത്കരിച്ചിരിക്കുകയാണ് ദുർഗ. അച്ഛൻ ശുചീകരണത്തൊഴിലാളിയായി ജോലി ചെയ്തിരുന്ന ഓഫീസിൽ ഉയർന്ന പദവിയിലാണ് ദുർഗ ജോലി നേടിയത്. എന്നാൽ സർക്കാർ ഉദ്യോഗസ്ഥയായി മകൾ ചുമതലയേൽക്കുന്നത് കാണാൻ ഇന്ന് പിതാവില്ല, അദ്ദേഹത്തിന്റെ അനുഗ്രഹം മാത്രമാണ് ഇപ്പോൾ അവൾക്ക് തുണയായി കൂടെയുള്ളത്. ആറ് മാസം മുമ്പായിരുന്നു ദുർഗയുടെ പിതാവ് ശേഖർ അപകടത്തിൽപ്പെട്ട് മരണപ്പെട്ടത്.
സാമ്പത്തികമായി ഒരുപാട് പരിമിതികൾ നേരിട്ടാണ് ശേഖറും ഭാര്യയും മകളെ പഠിപ്പിച്ചത്. പിതാവിന്റെ ആഗ്രഹം പോലെ തന്നെ ദുർഗ നന്നായി പഠിച്ചിരുന്നു. ബി.എസ്.സി പൂർത്തിയാക്കിയ ദുർഗ വിവാഹത്തിന് ശേഷമാണ് തമിഴ്‌നാട് പി.എസ്.സി പരീക്ഷ ആദ്യമായി എഴിതിയത്. എന്നാൽ എഴുതിയ രണ്ട് പരീക്ഷകളിൽ ആദ്യം പരാജയപ്പെട്ടു. പക്ഷേ പോരാടാനുള്ള മനസ് പരാജയപ്പെട്ടിരുന്നില്ല.
ഇതിനിടയിൽ പ്രസവവും കുട്ടികളെ വളർത്തുന്നതുമായുള്ള തിരക്കുകളും ദുർഗയ്‌ക്കുണ്ടായിരുന്നുവെങ്കിലും ഒഴിവു സമയങ്ങളിൽ പരീക്ഷകൾക്കായി തയ്യാറെടുപ്പുകൾ നടത്തി. തുടർന്ന് 2022ൽ ഗ്രൂപ്പ് രണ്ട് പ്രിലിമിനറി പരീക്ഷയും കഴിഞ്ഞ വർഷം മെയിൻ പരീക്ഷയും വിജയിച്ചു. ഇന്ന് തന്റെ പിതാവ് ജോലി ചെയ്തിരുന്ന മുൻസിപ്പാലിറ്റിയിൽ തന്നെ കമ്മിഷണറായി ദുർഗ ജോലി ചെയ്യുന്നു.















