തിരുവനന്തപുരം: ജനങ്ങളുടെ മനോഭാവം മനസിലാക്കാൻ സാധിച്ചില്ലെന്ന് തുറന്നുസമ്മതിച്ച് സിപിഎം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ തിരിച്ചടിയെക്കുറിച്ച് വിലയിരുത്താൻ ചേർന്ന സംസ്ഥാന നേതൃയോഗത്തിന് ശേഷം പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം തുറന്നു സമ്മതിച്ചത്.
ക്ഷേമ പെൻഷൻ ഉൾപ്പെടെ കൃത്യസമയത്ത് വിതരണം ചെയ്യാൻ കഴിയാത്തത് തിരിച്ചടിയായെന്നും സിപിഎം വിലയിരുത്തി. പരാജയത്തെക്കുറിച്ച് ഗൗരവമായ പരിശോധനയാണ് നടത്തിയതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ജനങ്ങൾക്ക് നൽകേണ്ട ആനുകൂല്യങ്ങൾ കൃത്യമായി നൽകാനായില്ല. ഇതെല്ലാം ഉളളപ്പോഴും വിജയിക്കുമെന്ന് ഞങ്ങൾ കണക്കുകൂട്ടി. ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ വേണ്ടത്ര സാധിച്ചില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി തുറന്നുസമ്മതിച്ചു.
ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ മനസ് മനസിലാക്കി കാര്യക്ഷമതയോടെ മുന്നോട്ടുനീങ്ങാൻ കഴിയണം. സൂക്ഷ്മമായ പരിശോധനയിൽ അതാണ് കാണുന്നത്. സർക്കാരിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രൂപരേഖ തയ്യാറാക്കും മുൻഗണന അടിസ്ഥാനത്തിൽ കാര്യങ്ങൾ നടത്തിക്കൊണ്ടുപോകാൻ കഴിയണം. ദുർബ്ബല വിഭാഗങ്ങൾക്ക് പ്രാമുഖ്യം നൽകും. പാർട്ടിക്കേറ്റ തിരിച്ചടി പരിഹരിക്കുന്നതിനുളള നടപടികൾ സ്വീകരിക്കും. ബൂത്ത് തലം വരെയുളള പരിപാടികൾ പരിശോധിച്ച് ആവശ്യമായ രീതിയിലുളള പ്രവർത്തനങ്ങൾ വരുത്തുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
താഴെത്തലം വരെ ജനങ്ങളോട് സംവദിക്കാൻ ആ മേഖലയിലെ മുഴുവൻ ജനങ്ങളെയും വിളിച്ചു ചേർത്ത് അവർക്ക് പറയാനുളളത് കേൾക്കാനും ഞങ്ങൾക്ക് പറയാനുളളത് പറയാനുമുളള സൗഹൃദം എല്ലാ ലോക്കലുകളിലും രൂപപ്പെടുത്തും. ബിജെപിയുടെ ജനകീയ വളർച്ച തടയുന്നതിന് ഉതകുന്ന രീതിയിലുളള രാഷ്‌ട്രീയസമീപനം സ്വീകരിക്കണമെന്നാണ് കാണുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും പങ്കെടുക്കുന്ന നാല് മേഖലാ യോഗങ്ങൾ നടത്തും. ജില്ലാ കേന്ദ്രങ്ങളിൽ വിവിധ മേഖലകളാക്കി തിരിച്ച് തെരഞ്ഞെടുക്കപ്പെട്ട സഖാക്കൾക്കെല്ലാം റിപ്പോർട്ട് നൽകും. മേഖലാടിസ്ഥാനത്തിലുളള ഇത്തരം യോഗങ്ങൾ പ്രാദേശികതലത്തിൽ ദിശാബോധം നൽകുന്നതിന് സഹായകമാകുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
മാദ്ധ്യമധർമ്മം ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നതിന് പകരം കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേല ചെയ്യുകയാണ് മാദ്ധ്യമങ്ങളെന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി.















