പാലക്കാട്: മാനന്തവാടി എംഎൽഎ ഒ.ആർ കേളുവിന് മന്ത്രിസ്ഥാനം നൽകിയപ്പോൾ പ്രധാന വകുപ്പുകൾ ഒഴിവാക്കിയതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. എന്താണ് സുപ്രധാനമായ രണ്ട് വകുപ്പുകൾ കേളുവിന്റെ കൈയ്യിൽ നിന്ന് എടുത്തുമാറ്റാനുളള കാരണമെന്ന് അദ്ദേഹം ചോദിച്ചു. ഭരണപരിചയം നോക്കിയിട്ടാണ് മന്ത്രിമാർക്കെല്ലാം വകുപ്പുകൾ കൊടുത്തതെങ്കിൽ കാൽക്കാശിന്റെ ഭരണപരിചയം ഉണ്ടായിട്ടാണോ മരുമകന് പൊതുമരാമത്തും ടൂറിസവും കൊടുത്തതെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. മുഖ്യമന്ത്രിയും പാർട്ടിയും ഇതിന് മറുപടി പറയണമെന്നും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളോട് സിപിഎം കാണിക്കുന്ന തമ്പ്രാൻ നയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
രണ്ടാം പിണറായി സർക്കാരിൽ മുഖ്യമന്ത്രി ഒഴിച്ച് വേറെ ഏത് മന്ത്രിക്കായിരുന്നു പരിചയമുളളതെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. സിപിഎം എത്രമാത്രം നീചമാണ് എന്നതിന് തെളിവാണിത്. പട്ടികവർഗ വിഭാഗക്കാരനാണ് ഒആർ കേളു. അദ്ദേഹത്തിന് മന്ത്രിസ്ഥാനം കൊടുത്തു പക്ഷെ, പ്രധാന വകുപ്പുകളൊക്കെ എടുത്തുമാറ്റി. പട്ടിക വർഗ വിഭാഗത്തിൽ നിന്നുളള പൊതുപ്രവർത്തകയെ രാഷ്‌ട്രപതിയായി നിയോഗിച്ച രാഷ്‌ട്രീയ കാലാവസ്ഥയാണ് നമ്മുടെ നാട്ടിലുളളതെന്ന് കെ. സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. പക്ഷെ ഇവിടെ പട്ടികവർഗക്കാരനായ ഒരാളെ മന്ത്രിയാക്കിയിട്ട് അയാളുടെ പ്രധാന വകുപ്പുകളെല്ലാം എടുത്തുകളഞ്ഞു.
പട്ടിക വർഗക്കാരനാണെങ്കിൽ ഇത് മതി എന്നാണോ സിപിഎം നിലപാടെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. നീതി നിഷേധമാണ് കേളുവിനോട് കാണിച്ചിരിക്കുന്നത്. പട്ടികവർഗക്കാരോടുളള അവഹേളനമാണിതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ മണ്ണിന്റെ മക്കൾക്ക് തമ്പ്രാക്കൻമാർ വെച്ചുകൊടുക്കുന്ന ചെറിയ കാര്യങ്ങളേ കിട്ടുളളൂവെന്നാണ് സിപിഎം നിലപാട്. പട്ടികജാതി ക്ഷേമം മാത്രം നിങ്ങൾ നോക്കിയാൽ മതി, ബാക്കി ദേവസ്വവും മറ്റ് വകുപ്പുകളുമെല്ലാം ഞങ്ങൾ തമ്പ്രാക്കൻമാര് നോക്കിക്കൊളളാം എന്നാണ് പാർട്ടി പറയുന്നത്. അടിസ്ഥാന ജനവിഭാഗങ്ങളോടുളള സിപിഎമ്മിന്റെ നയസമീപനത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണിതെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പും പാർലമെന്ററികാര്യവും ഉൾപ്പെടെ ഒഴിവാക്കിയാണ് കേളുവിനെ മന്ത്രിയാക്കിയത്. ദേവസ്വം വകുപ്പ് വി.എൻ വാസവനും പാർലമെന്ററി കാര്യ വകുപ്പ്് എംബി രാജേഷിനുമാണ് നൽകിയത്. കെ. രാധാകൃഷ്ണൻ കൈവശം വെച്ച എല്ലാ വകുപ്പുകളും കേളുവിന് തന്നെ കൊടുക്കണമെന്നാണ് ബിജെപിയുടെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം വകുപ്പ് ഭരിക്കാൻ കേളുവിന് എന്തെങ്കിലും അയോഗ്യതയുണ്ടോ?. എംബി രാജേഷിന് കൊടുത്ത വകുപ്പ് ഭരിക്കുന്നതിന് കേളുവിന് എന്തെങ്കിലും അയോഗ്യതയുണ്ടോയെന്നും ഇക്കാര്യം മുഖ്യമന്ത്രിയും പാർട്ടിയും വ്യക്തമാക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. പട്ടികജാതി – പട്ടികവർഗ വിഭാഗങ്ങളുടെ പിന്തുണ നഷ്ടമായത് സിപിഎം തിരിച്ചറിഞ്ഞുവെന്നും അതുകൊണ്ട് ഇത് മതിയെന്നാണോ നിലപാടെന്നും കെ സുരേന്ദ്രൻ ചോദിച്ചു.















