വയനാട്: വയനാട് കേണിച്ചിറയിൽ ഇറങ്ങിയ കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം. കടുവ കടിച്ചുകൊന്ന കന്നുകാലികളുടെ ജഡവുമായാണ് പ്രതിഷേധിക്കുന്നത്. സുൽത്താൻ ബത്തേരി പനമരം റോഡ് ഉപരോധിച്ചുകൊണ്ടാണ് നാട്ടുകാരുടെ പ്രതിഷേധം. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഈ പ്രദേശത്തെ നാല് പശുക്കളെയാണ് കടുവ കടിച്ച് കൊന്നത്. തോൽപ്പെട്ടി-17 എന്ന പേരിൽ വനംവകുപ്പ് അടയാളപ്പെടുത്തിയ കടുവയാണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
കടുവയെ മയക്കുവെടിവച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്ഥലത്തെ ഉദ്യോഗസ്ഥരുടെ അപര്യപ്തതയാണ് നാട്ടുകാരുടെ മറ്റൊരു പരാതി. രണ്ടു കൂടുകൾ നിലവിൽ കടുവയെ പിടികൂടാനായി സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രയോജനമില്ലെന്നും നാട്ടുകാർ പറയുന്നു. വിഷയത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചത്ത പശുക്കളുടെ ഉടമകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
അതേസമയം പ്രതിഷേധം ശക്തമായതിനെത്തുടർന്ന് കടുവയെ പിടികൂടുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. ഇതിനായി RRT സംഘത്തെ സ്ഥലത്തേക്ക് അയക്കും. സൗത്ത് വയനാടിൽ നാളെ മുഴുവൻ സമയ DFO യെ നിയമിക്കാനും തീരുമാനമായി. എന്നാൽ കടുവയെ പിടികൂടുന്നതുവരെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ.















