പൂതാടി; വയനാട് കേണിച്ചിറയിൽ വീണ്ടും കടുവ ഇറങ്ങി. കേണിച്ചിറയിൽ മാളിയേക്കൽ ബെന്നിയുടെ പശുക്കളെ കഴിഞ്ഞ ദിവസം കടുവ കടിച്ചുകൊന്നിരുന്നു. ഇവയുടെ ഇറച്ചി തേടി വീണ്ടും ബെന്നിയുടെ വീടിനോട് ചേർന്ന തൊഴുത്തിൽ എത്തുകയായിരുന്നു. പ്രദേശവാസികളും വനപാലകരും കടുവയ്‌ക്കായി തെരച്ചിൽ നടത്തുന്നതിനിടെ രാത്രി ഒൻപത് മണിയോടെയാണ് പശുക്കളുടെ ഇറച്ചി തേടി കടുവ എത്തിയത്.
തൊഴുത്തിനുളളിലേക്ക് കടന്ന കടുവ അവിടെ പരതുകയും മണം പിടിക്കുകയും ചെയ്തു. ഇറച്ചിയില്ലെന്ന് കണ്ടതോടെ പുറത്തിറങ്ങുകയായിരുന്നു. കടുവയുടെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇന്നലെ ബെന്നിയുടെ രണ്ട് പശുക്കളെയാണ് കടുവ കടിച്ചുകൊന്നത്.
കടുവക്കായി പകൽ തെരച്ചിൽ നടത്തിയിരുന്നെങ്കിലും വൈകിട്ടോടെ അവസാനിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച കൂടുതൽ സേനാംഗങ്ങൾ എത്തിയ ശേഷം തിരച്ചിൽ നടത്താനിരിക്കെയാണ് രാത്രിയോടെ കടുവ വീണ്ടും ബെന്നിയുടെ വീടിന്റെ പരിസരത്ത് എത്തിയത്. രണ്ട് ദിവസത്തിനുളളിൽ നാല് പശുക്കളെയാണ് കടുവ ഇവിടെ കൊന്നത്.
അതിനിടെ കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി പൂതാടി ഗ്രാമ പഞ്ചായത്ത് 2, 16, 19 വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 24 വരെ സി.ആർ.പി.സി 144 പ്രകാരമാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയത്. അഡീഷണൽ ഡിസ്ടിക്റ്റ് മജിസ്‌ട്രേറ്റ് കെ. ദേവകിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ആളുകളുടെ സംഘം ചേരൽ കർശനമായി നിരോധിച്ചു. ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് നടപടി. ജനങ്ങൾ ഈ പ്രദേശങ്ങളിൽ രാത്രി അതീവ ജാഗ്രത പാലിക്കണമെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.















