തിരുവനന്തപുരം: മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ എസ്എഫ്ഐ നടത്തുന്ന സമരത്തെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇത്രയും കാലം സമരം ചെയ്യാതെ ഇരുന്നതല്ലേ. സമരം ചെയ്ത് ഉഷാറാകട്ടെയെന്നാണ് മന്ത്രിയുടെ പരിഹാസം. എസ്എഫ്‌ഐ എന്താണ് മനസിലാക്കിയതെന്ന് അറിയില്ലെന്നും സമരം നടത്താൻ കാരണം തെറ്റിദ്ധാരണയാകാമെന്നും മന്ത്രി പറഞ്ഞു.
”വിദ്യാർത്ഥി സംഘടനകൾക്കും തൊഴിലാളി സംഘടനകൾക്കും സമരം ചെയ്യാനുള്ള അവകാശമുണ്ട്. ആ അവകാശം ഞാൻ നിഷേധിക്കുന്നില്ല. കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാണിച്ച് മുദ്രാവാക്യം വിളിച്ചതിന് ശേഷമാണ് ഞാൻ അവിടെ നിന്ന് പോയത്. സമരം ചെയ്യാനുള്ള അവകാശം എല്ലാവർക്കുമുണ്ടല്ലോ. ചെയ്‌തോട്ടെ. ഇത്രയും ദിവസമായിട്ട് സമരം ചെയ്യാതിരിക്കുന്നവരല്ലേ.. സമരം ചെയ്ത് ഉഷാറായി വരട്ടേയെന്ന്. എസ്എഫ്‌ഐ എന്ത് ഉദ്ദേശിച്ചാണ് സമരം ചെയ്യുന്നതെന്ന് മനസിലാകുന്നില്ല. നാളത്തെ ചർച്ചയോടെ എല്ലാത്തിനും പരിഹാരമാകും.” മന്ത്രി പറഞ്ഞു.
പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം കളക്ടറേറ്റിലേക്ക് എസ്എഫ്‌ഐ എസ്എഫ്‌ഐ മാർച്ച് നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.















