സോൾ: ഉത്തര കൊറിയ കടലിലേക്ക് ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടെന്ന ആരോപണവുമായി ദക്ഷിണ കൊറിയ. ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം നടന്നുവെന്ന് കണ്ടെത്തിയതായും, എന്നാൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു. ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതായി ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ ഓഫീസും സമൂഹമാദ്ധ്യമം വഴി സ്ഥിരീകരിച്ചിട്ടുണ്ട്.
ജപ്പാൻ കടൽ എന്നറിയപ്പെടുന്ന കിഴക്കൻ കടലിലേക്കാണ് വിക്ഷേപണം നടന്നത്. മാലിന്യം നിറച്ച ബലൂണുകൾ ദക്ഷിണ കൊറിയയിലേക്ക് അയച്ചതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങൾക്കുമിടയിൽ അസ്വാരസ്യം രൂക്ഷമായിരുന്നു. ഉത്തര കൊറിയൻ ഭരണ നേതൃത്വത്തിനെതിരെ ലഘുലേഖ വിതരണം നടത്തിയെന്നാരോപിച്ചാണ് ആയിരത്തിലധികം മാലിന്യ ബലൂണുകൾ ദക്ഷിണ കൊറിയയിലേക്ക് അയച്ചത്. ഉച്ചഭാഷിണികൾ വഴിയും ലഘുലേഖ വിതരണത്തിലൂടെയും തങ്ങൾക്കെതിരെ പ്രവർത്തിക്കാനാണ് നീക്കമെങ്കിൽ ഇനിയും ശക്തമായ മറുപടി നൽകുമെന്നാണ് കിമ്മിന്റെ സഹോദരി കിം യോ ജോങ് അന്ന് മുന്നറിയിപ്പ് നൽകിയത്.
ഇതിനിടെയാണ് വീണ്ടും പ്രകോപനമുണ്ടാക്കുന്ന നീക്കം ഉത്തര കൊറിയയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. മെയ് 30നാണ് ഉത്തര കൊറിയ അവസാനമായി ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം നടത്തിയത്. പത്തോളം ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ ഉത്തരകൊറിയ വിക്ഷേപിച്ചുവെന്നാണ് അന്ന് ദക്ഷിണ കൊറിയ ആരോപിച്ചത്. ആരോപണം ഉയർന്ന് ഒരു ദിവസത്തിന് ശേഷം കിം ജോങ് ഉൻ മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചർ സിസ്റ്റത്തിന്റെ പരീക്ഷണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.