അഗർത്തല : അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന 11 ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്ത് അഗർത്തല പൊലീസ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 6 സ്ത്രീകളും കുട്ടികളുമടങ്ങുന്ന 11 അംഗ സംഘത്തെ അഗർത്തല റെയിൽവേ സ്റ്റേഷനിൽ വച്ച് പൊലീസ് പിടികൂടുകയായിരുന്നു.
ബംഗ്ലാദേശിലെ രംഗമതിയിൽ നിന്നുള്ള അലമിൻ (19), ഫിറോസ്പൂരിൽ നിന്നുള്ള റജിബ് ഘരാമി (24), ഛത്തഗ്രാമിൽ നിന്നുള്ള മൂസ (30), ബർഗോണയിൽ നിന്നുള്ള എം.ഡി യൂനോസ് (40). ബഗർഹാട്ടിൽ നിന്നുള്ള സൽമ ബീഗം (30), ഖുൽനയിൽ നിന്നുള്ള മുക്ത അക്തർ (19), ബഗർഹാട്ടിൽ നിന്നുള്ള ലാമിയ അക്തർ (19), ഛത്തഗ്രാമിൽ നിന്നുള്ള സഹനാസ് അക്തർ (24), ബംഗ്ലാദേശിലെ രംഗമതിയിൽ നിന്നുള്ള ലാഖി അക്തർ (19), ബംഗ്ലാദേശിലെ ഫിറോസ്പൂരിൽ നിന്നുള്ള മനീറ അക്തർ നിപ (24), ബംഗ്ലാദേശിലെ ബഗർഹട്ടിൽ നിന്നുള്ള റോണി ഷിക്ദർ (22) എന്നിവരാണ് പിടിയിലായത്.
സംഭവത്തിൽ അഗർത്തല ജി ആർ പി സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും പിടികൂടിയവരെ ബുധനാഴ്ച മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുമെന്നും അഗർത്തല ജി ആർ പി സ്റ്റേഷനിലേ ഓഫീസർ ഇൻ ചാർജ് തപസ് ദാസ് പറഞ്ഞു.
കഴിഞ്ഞ ജൂൺ 29 ന് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച 5 സ്ത്രീകളും 6 പുരുഷന്മാരും ഉൾപ്പെടുന്ന 11 പേരടങ്ങുന്ന ബംഗ്ലാദേശി സംഘത്തെ അഗർത്തല റെയിൽവെ സ്റ്റേഷനിൽ വച്ച് പൊലീസ് പിടികൂടിയിരുന്നു.