കൊൽക്കത്ത; പുതിയ എംഎൽഎമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്ത പശ്ചിമ ബംഗാൾ നിയമസഭാ സ്പീക്കറുടെ നടപടി വിവാദമാകുന്നു. നടപടി ഭരണഘടനാ ലംഘനമാണെന്ന് രാജ്ഭവൻ വൃത്തങ്ങൾ പ്രതികരിച്ചു. സംഭവത്തിൽ ഗവർണർ സിവി ആനന്ദബോസ് രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ചു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട രണ്ട് എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ് വിവാദത്തിലായത്.
സ്പീക്കർ ബിമൻ ബാനർജിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. എന്നാൽ ഗവർണർ ഇതിനായി ചുമതലപ്പെടുത്തിയത് ഡെപ്യൂട്ടി സ്പീക്കർ ആശിഷ് ബാനർജിയെയാണ്. സ്പീക്കറുടെ നടപടി ഭരണഘടനാപരമായി അനുചിതമാണെന്ന് രാഷ്‌ട്രപതിക്ക് അയച്ച കത്തിൽ ഗവർണർ ചൂണ്ടിക്കാട്ടി.
ഭഗ്‌വങ്കോല എംഎൽഎ റെയാത് ഹൊസൈൻ സർക്കാർ, ബാരാനഗർ എംഎൽഎ സയന്തിക ബാനർജി, എന്നിവർക്കാണ് സ്പീക്കർ സത്യവാചകം ചൊല്ലിക്കൊടുത്തത്. പുതിയതായി നിയമസഭയിലെത്തുന്ന അംഗങ്ങൾ ഗവർണർക്ക് മുൻപാകെയോ അല്ലെങ്കിൽ അദ്ദേഹം ചുമതലപ്പെടുത്തുന്ന ആൾ മുൻപാകെയോ ആണ് സത്യപ്രതിജ്ഞ ചെയ്യേണ്ടതെന്നാണ് ആർട്ടിക്കിൾ 188 ൽ പറയുന്നത്. ഇതിന്റെ ലംഘനമാണ് സ്പീക്കറുടെ നടപടിയെന്നാണ് ഗവർണർ ചൂണ്ടിക്കാട്ടുന്നത്.
സത്യവാചകം ചൊല്ലിക്കൊടുക്കാൻ ആശിഷ് ബാനർജിയെ ക്ഷണിച്ചെങ്കിലും സ്പീക്കറുടെ മുൻപിൽവച്ച് താൻ സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് ഉചിതമല്ലെന്ന് ആയിരുന്നു നിലപാട്. തുടർന്നാണ് സ്പീക്കർ തന്നെ സത്യവാചകം ചൊല്ലിക്കൊടുത്തത്.
സത്യപ്രതിജ്ഞയുടെ വേദിയെച്ചൊല്ലി ഉൾപ്പെടെ പുതിയ അംഗങ്ങൾ പ്രതിഷേധത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് സ്പീക്കറുടെ നടപടിയും വിവാദത്തിലാകുന്നത്.















