മുണ്ടയ്‌ക്കൽ ശേഖരനായി വന്ന് മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടനാണ് നെപ്പോളിയൻ . ഒരു കാലത്ത് തമിഴ് സിനിമയിലെ തിരക്കേറിയ താരമായിരുന്ന നെപ്പോളിയൻ രാഷ്‌ട്രീയത്തിലും തിളങ്ങിയിരുന്നു. ഇപ്പോഴിതാ തന്റെ മൂത്തമകൻ ധനുഷിന്റെ വിവാഹനിശ്ചയം കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നെപ്പോളിയൻ.
മസ്കുലർ ഡിസ്ട്രോഫി ബാധിച്ച് നടക്കാൻ കഴിയാത്ത അവസ്ഥയിലാണ് ധനുഷ്. സിനിമയിൽ നിന്നും രാഷ്‌ട്രീയത്തിൽ നിന്നും മാറി അമേരിക്കയിൽ കുടുംബസമേതം സ്ഥിരതാമസമാക്കിയ നെപ്പോളിയന് മരുമകളായി എത്തുന്നത് തിരുനെൽവേലി സ്വദേശിയായ അക്ഷയ ആണ് . തിരുനെൽവേലിയിലെ മുലോകരൈപ്പട്ടിയിലാണ് അക്ഷയയുടെ നാട് . ധനുഷും അക്ഷയയും വീഡിയോ കോളിലാണ് വിവാഹ നിശ്ചയം നടത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ഇൻ്റർനെറ്റിൽ വൈറലായിരുന്നു. രാഷ്‌ട്രീയ സിനിമാ മേഖലയിൽ നിന്നും ആരാധകരിൽ നിന്നും നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ വധൂവരന്മാർക്ക് ആശംസകൾ നേർന്നിരിക്കുന്നത്.
10-ാം വയസ്സിലാണ് ധനുഷിന് മസ്കുലർ ഡിസ്ട്രോഫി കണ്ടെത്തുന്നത് . പലയിടത്തും ചികിൽസിച്ചെങ്കിലും ഫലം കാണാതെ വന്നതിനെ തുടർന്നാണ് നെപ്പോളിയൻ തന്റെ മകനെ കൂട്ടി നാട്ടുവൈദ്യ ചികിത്സയ്‌ക്കായി തിരുനെൽവേലിയിൽ എത്തിയത്.
അംബാസമുദ്രത്തിനടുത്ത് വീരവനല്ലൂരിലായിരുന്നു നാട്ടുവൈദ്യ ചികിത്സ . ചികിൽസയ്‌ക്കെത്തുന്നവർ ഈ സ്ഥലത്ത് സ്ഥലസൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നു എന്നറിഞ്ഞ നെപ്പോളിയൻ അവിടെ സ്വന്തം ചെലവിൽ ആശുപത്രിയും നിർമിച്ചു.അവിടെ ചികിൽസയ്‌ക്കെത്തുന്നവരിൽ താമസത്തിനും ഭക്ഷണത്തിനും മാത്രമാണ് പണം ഈടാക്കുന്നത്.
കൂടുതലായും ആൺകുട്ടികളിൽ കാണുന്ന ജനിതകരോഗമാണ് മസ്കുലർ ഡിസ്ട്രോഫി . പേശികളിലെ കോശങ്ങളെ സംരക്ഷിക്കുന്ന ‘ഡിസ്ട്രോഫിൻ’ എന്ന പ്രോട്ടീന്റെ അഭാവം മൂലം ഉണ്ടാകുന്നതാണ്. നടക്കാനുള്ള ബുദ്ധിമുട്ട്, നടക്കുന്നതിനിടയിൽ ഇടയ്‌ക്കിടെ വീണുപോവുക, പടികൾ കയറാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നിവയാണു തുടക്കത്തിൽ കാണിക്കുന്ന ലക്ഷണങ്ങൾ .















