കൊച്ചി: കൊച്ചി നേവൽ ബേസിലെ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ യൂണിറ്റ് നവീകരിച്ചു. മുൻനിര ഇലക്ട്രിക്കൽ, ഡിജിറ്റൽ ബിൽഡിംഗ് ഇൻഫ്രാസ്ട്രക്ചർ ദാതാക്കളായ ഗ്രൂപ്പ് ലെഗ്രാൻഡ് ഇന്ത്യയാണ് നേവൽ ബേസിലെ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ യൂണിറ്റ് നവീകരിച്ചത്.
പ്ലാസ്റ്റിക് മാലിന്യങ്ങൾ പുനരുപയോഗിക്കുന്നതിനും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ ഒഴിവാക്കുന്നതിനുമാണ് യൂണിറ്റ് ലക്ഷ്യമിടുന്നത്. നാവികസേനയുമായുള്ള സഹകരണം സുസ്ഥിരതയിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പാണെന്ന് ലെഗ്രാൻഡ് ഗ്രൂപ്പ് ഇന്ത്യയുടെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ടോണി ബെർലാൻഡ് പറഞ്ഞു.

പ്രതിവർഷം 250-300 ടൺ പ്ലാസ്റ്റിക് മാലിന്യം പുനരുത്പ്പാദിപ്പിക്കുന്ന ഈ സംരംഭം കൊച്ചി നഗരത്തിനും പ്രയോജനപ്പെടും. ഖരമാലിന്യ ഉൽപ്പാദനം നിശ്ശേഷം ഇല്ലാതാക്കാനുള്ള വലിയ സംരംഭത്തിന്റെ ഭാഗമായി, മാലിന്യ സംസ്‌കരണത്തിന് സമൂഹത്തിനൊരു മാതൃകയായി മാറുകയാണ് ഈ സൗകര്യം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ടോണി ബെർലാൻഡ് കൂട്ടിച്ചേർത്തു.
ഗ്രൂപ്പ് ലെഗ്രാൻഡ് ഇന്ത്യ 2050-ഓടെ കാർബൺ ന്യൂട്രൽ ആകാൻ പ്രതിജ്ഞാബദ്ധമാണ്. ഈ മഹത്തായ ലക്ഷ്യം കൈവരിക്കുന്നതിന്, ഗ്രീൻ എനർജി പ്രോജക്ട്, നഗര വനവത്കരണം, കണ്ടൽ പുനരുദ്ധാരണം, തടാക പുനരുദ്ധാരണം തുടങ്ങിയ നിരവധി പാരിസ്ഥിതിക പദ്ധതികൾക്ക് കമ്പനി തുടക്കമിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാലിന്യ ശേഖരണം ഉറവിടത്തിൽ തന്നെ വേർതിരിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനായി രണ്ട് പരിസ്ഥിതി സൗഹൃദ ഇ-വാഹനങ്ങളും നൽകിയിട്ടുണ്ട്.















