ശ്രീനഗർ: ദോഡ ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ. സൈനികരുടെ ജീവനെടുത്തവർക്ക് തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഭീകരവാദത്തിനെതിരെ ശക്തമായി പ്രവർത്തിക്കണമെന്നും പ്രദേശത്തെ ജനങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു.
ദോഡ ജില്ലയിലെ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ നമ്മുടെ സൈനികരുടെ ജീവൻ നഷ്ടപ്പെട്ടെന്ന വിവിരം അറിയിക്കുന്നതിൽ അതിയായ ദുഃഖമുണ്ട്. നമ്മുടെ രാജ്യത്തെ സംരക്ഷിച്ചുകൊണ്ട് വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് ആദരാഞ്ജലികൾ. ദുഃഖിതരായ കുടുംബങ്ങൾക്കും അനുശോചനം അറിയിക്കുന്നെന്നും ലെഫ്റ്റനൻ്റ് ഗവർണർ എക്സിൽ കുറിച്ചു.
തീവ്രവാദികളെയും അവരുടെ കൂട്ടാളികളുടെയും തടയും. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഒരുമിച്ചു നിൽക്കാനും ഞങ്ങൾക്ക് കൃത്യമായ വിവരങ്ങൾ നൽകാനും ജമ്മുകശ്മീരിലെ ജനങ്ങളോട് അഭ്യർത്ഥിക്കുകയാണ്. ഇതിലൂടെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കാനും ഭീകരരുടെ താവളങ്ങൾ ഉന്മൂലനം ചെയ്യാനും സാധിക്കുമെന്നും സിൻഹ വ്യക്തമാക്കി.
ദോഡ ജില്ലയിൽ ഭീകരർക്കായി സുരക്ഷാ സേനയും ജമ്മു കശ്മീർ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മേജർ ബ്രിജേഷ് ഥാപ്പ ഉൾപ്പെടെ 4 സൈനികർ വീരമൃത്യു വരിച്ചത്. തിങ്കളാഴ്ച രാത്രി ദേസ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ 5 സൈനികർക്ക് പരിക്കേറ്റുവെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. മേഖലയിൽ ഭീകരർക്കായുള്ള തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. വടക്കൻ ദോഡ ജില്ലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സൈന്യത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചത്.















