മുംബൈ: ബിഎംഡബ്ല്യു കാറിടിച്ച് യുവതി മരിച്ച സംഭവത്തിൽ പ്രതി മിഹിർ ഷായെ ജൂലൈ 30-വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതിയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വിടണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി നിരസിച്ചു. തുടർന്നാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
കുറ്റകൃത്യത്തിന് ശേഷം ഒളിവിൽ കഴിഞ്ഞതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് പ്രതി മറുപടി നൽകുന്നില്ലെന്നും കേസന്വേഷണത്തിന് സഹകരിക്കുന്നില്ലെന്നും പൊലീസ് കോടതിയെ അറിയിച്ചു. കാറിന്റെ നമ്പർ പ്ലേറ്റ് എവിടെയാണെന്നോ ഒളിവിൽ കഴിയാൻ ആരാണ് സഹായിച്ചതെന്നോ പ്രതി വെളിപ്പെടുത്തിയിട്ടില്ല. കാറിന്റെ ഇൻഷുറൻസ് അവസാനിച്ചതാണെന്നും പൊലീസ് അറിയിച്ചു.
കേസിൽ 27 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മൊഴികളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സംഭവ സമയത്ത് രണ്ട് ബാറുകളിൽ നിന്ന് മദ്യപിച്ചിരുന്നതായി മിഹിർ ഷാ നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നു.
മൂന്ന് ദിവസത്തോളം ഒളിവിൽ കഴിഞ്ഞതിന് ശേഷം മുംബൈയിലെ വിരാറിലുള്ള ഹോട്ടൽ മുറിയിൽ നിന്നാണ് പ്രതിയെയും സഹായികളെയും പിടികൂടിയത്. ആറ് സംഘങ്ങളായി ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് മിഹിർ ഷായുൾപ്പെടെ 12 പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ അമ്മയും സഹോദരിമാരും ഉൾപ്പെടെയാണ് മുംബൈ പൊലീസ് പിടികൂടിയത്.















