ആയിരങ്ങളെ സാക്ഷി നിർത്തിയാണ് കർക്കടകപ്പുലരിക്ക് ആനച്ചന്തം പകർന്ന് വടക്കുനാഥന്റെ തിരുമുറ്റത്ത് ആനയൂട്ട് നടത്തിയത്. ഇത്തവണ ഗജവീരന്മാർക്ക് നൽകിയ പഴവർഗങ്ങളിൽ രാജകീയ രുചിയുമുണ്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ത്രിപുരയിൽ നിന്നെത്തിച്ച പൈനാപ്പിളുകളാണ് ആനകൾക്ക് നൽകിയത്. സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് ശ്രേയസും സഹോദരന്റെ മകൻ ഭരത് മേനോനും ആനയൂട്ടിൽ പങ്കെടുത്തു.
ത്രിപുരയുടെ സംസ്ഥാന ഫലമായ ക്വീൻ പൈനാപ്പിളാണ് കേരളത്തിലെ ഗജവീരന്മാർക്ക് നൽകിയത്. ത്രിപുരയുടെ കരുതലിന്റെയും ആദരവിന്റെയും പ്രതീകമാണിതെന്ന് ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ, മന്ത്രി സുശാന്ത ചൗധരി എന്നിവർക്ക് നന്ദി അറിയിച്ച് കൊണ്ട് സുരേഷ് ഗോപി പറഞ്ഞു. രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള പരസ്പര സ്നേഹത്തിന്റെയും ആദരവിന്റെയും അടയാളമായാണ് സുരേഷ് ഗോപി ഇതിനെ വിശേഷിപ്പിച്ചത്. കർഷകരോടുള്ള ത്രിപുര സർക്കാരിന്റെ പിന്തുണയ്‌ക്കും എല്ലാ വിഭാഗത്തെയും ഒരു പോലെ പ്രോഹിത്സാഹിപ്പിക്കുന്ന മോദി സർക്കാരിന്റെ പ്രവർത്തനങ്ങളെയും അഭിമാനത്തോടെ കാണുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
എഎംസി മേയറും എംഎൽഎയുമായ ദീപക് മജുംദാറാണ് പൈനാപ്പിൾ മലയാളമണ്ണിലെത്തിച്ചത്. രാജ്യത്തിന്റെ മുഴുവൻ പൈനാപ്പിൾ ഉത്പാദനത്തിൽ 8.5 ശതമാനവും ത്രിപുരയിലാണ് എന്നതും ശ്രദ്ധേയമാണ്. 2015-ൽ പൈനാപ്പിൾ രാജ്ഞിക്ക് ജിഐ ടാഗ് ലഭിച്ചു. 2018-ൽ അന്നത്തെ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് പൈനാപ്പിൾ രാജ്ഞിയെ ത്രിപുരയുടെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചിരുന്നു.
ആഗോള വിപണികളുമായി ത്രിപുരയെ ബന്ധിപ്പിക്കുന്ന രാജ്ഞി തന്നെയാണ് ക്വീൻ പൈനാപ്പിളെന്ന് വിശേഷിപ്പിക്കാം. ലോകത്തിലെ ഏറ്റവും മധുരമുള്ള പൈനാപ്പിൾ എന്നാണ് ക്വീൻ പൈനാപ്പിൾ അറിയപ്പെടുന്നത്. മറ്റ് പൈനാപ്പിൾ ഇനങ്ങളെ അപേക്ഷിച്ച് താരതമ്യേന ചെറുതാണ്. 450 ഗ്രാം മുതൽ 950 ഗ്രാം വരെ മാത്രമാണ് ഇതിന്റെ ഭാരം.
മികച്ച വിളവ് നൽകുന്ന പൈനാപ്പിളിന്റെ ഉത്പാദനവും കയറ്റുമതിയും ത്രിപുരയുടെ മുന്നേറ്റവും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. ക്വീൻ പൈനാപ്പിളിന്റെ മധുരം കേരളത്തിലും ദക്ഷിണേന്ത്യയിലും പശ്ചിമേഷ്യയിലേക്കും വരെ എത്തിക്കാൻ സാധിക്കുമെന്ന പ്രത്യാശയിലാണ് കേന്ദ്രമന്ത്രി.
42-ാമത് ആനയൂട്ടിൽ 15 പിടിയാനകൾ ഉൾപ്പടെ 70 ആനകളാണ് ആനയൂട്ടിനെത്തിയത്. 500 കിലോ അരിയുടെ ചോറ്, ശർക്കര, മഞ്ഞൾ പൊടി എന്നിവ ചേർത്ത് ഉരുളകളും കൂടാതെ കൈതച്ചക്ക,കക്കിരി, തണ്ണിമത്തൻ, പഴം തുടങ്ങി എട്ടോളം പഴ വർഗങ്ങളും ദഹനത്തിന് പ്രത്യേക ഔഷധക്കൂട്ടും ഉൾപ്പെടുന്നതായിരുന്നു ആനയൂട്ട്. ഗുരുവായൂർ ലക്ഷ്‌മി എന്ന കുട്ടിയാനയ്‌ക്ക് ക്ഷേത്രം മേൽശാന്തി ചെറുമുക്ക് ശ്രീരാജ് നാരായണൻ ആദ്യ ഉരുള നൽകിയാണ് ആനയൂട്ട് ആരംഭിച്ചത്. ഇനി ഒരു മാസക്കാലം ആനകൾക്ക് സുഖചികിത്സയാണ്.















